International
ടെഹ്റാൻ: യുദ്ധവും ഉപരോധവും മൂലം കടുത്ത സാന്പത്തിക പ്രതിസന്ധിയിലായ ഇറാൻ കൂടുതൽ കുഴപ്പത്തിലേക്ക്. സമവായത്തിന് ഇനിയും സന്നദ്ധമാകാത്ത ഇറാനെതിരേ അതികഠിനമായ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇറാനെതിരേ നേരിട്ടു മാത്രമല്ല ഏതെങ്കിലും രീതിയിൽ ഇറാനെ സഹായിക്കാനോ ഇടപാടുകൾ നടത്താനോ ഏതെങ്കിലും രാജ്യം മുതിർന്നാൽ അവർക്കെതിരേ കടുത്ത ഉപരോധം ഉണ്ടാകുമെന്നാണ് യുഎസിന്റെ മുന്നറിയിപ്പ്. ഇറാനുമായുള്ള എല്ലാ വ്യാപാരങ്ങളും നിർത്തിവച്ചതായി യുഎഇ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്കൂടി വന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ മുഴുവൻ വലിയ അക്ഷരങ്ങളിലാണ് ട്രംപ് ഇറാനുള്ള മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചത്. ഏതൊരു രാജ്യത്തിനെതിരെയും ഇതുവരെ സ്വീകരിച്ചിട്ടുള്ളതിൽ ഏറ്റവും കടുത്ത സാമ്പത്തിക നടപടി തുടങ്ങുകയാണെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൂടുതൽ വിവരങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല. ഏതൊക്കെ രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും സൂചിപ്പിച്ചിട്ടില്ല.
അവസാനമില്ലാതെ സംഘർഷം
ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിനു പിന്നാലെ നിലവിൽ വന്ന 60 ദിവസത്തെ വെടിനിർത്തൽ തിങ്കളാഴ്ച അവസാനിച്ചതിനു പിന്നാലെയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാനുമായുള്ള സംഘർഷം ഏതെങ്കിലും രീതിയിൽ പരിഹരിക്കപ്പെടുന്നതിന്റെ യാതൊരു നീക്കങ്ങളും ഇപ്പോൾ നടക്കുന്നില്ല. ഏപ്രിലിൽ തുടങ്ങിയ ഓപ്പറേഷൻ ഇക്കണോമിക് ഫ്യൂറി എന്ന ഉപരോധ നീക്കത്തിന്റെ തുടർച്ചയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇറാനുമായി വ്യാപാരം നടത്തുന്ന വിദേശ ബാങ്കുകൾക്കും കമ്പനികൾക്കും ഉപരോധം ഏർപ്പെടുത്തുന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.
ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയിലൂടെ ഇറാന് ഏതെങ്കിലും തരത്തിലുള്ള പിന്തുണയോ സഹായമോ നൽകുന്ന രാജ്യങ്ങളെയാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഈ രാജ്യങ്ങൾക്കെതിരേ എന്തു നടപടിയാണ് വരികയെന്നതും അമേരിക്കൻ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.
എണ്ണക്കടത്ത്, സ്വാപ് ലൈൻ, പണ കൈമാറ്റം, എക്സ്ചേഞ്ച് ഹൗസുകൾ, കപ്പൽ രജിസ്ട്രികൾ, മുൻനിര കമ്പനികൾ... ഇത്തരം ബന്ധങ്ങളെല്ലാം ഇപ്പോൾത്തന്നെ അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അമേരിക്കയുടെ സഖ്യരാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഇറാനുമായുള്ള എല്ലാ സാമ്പത്തിക, വ്യാപാര ബന്ധങ്ങളും നിർത്തുകയാണെന്നു പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസമാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇറാനിൽ നിന്നുണ്ടായ പുതിയ മിസൈൽ ഭീഷണിയെ തുടർന്നായിരുന്നു യുഎഇയുടെ കടുത്ത തീരുമാനം. ഇറാനിൽനിന്നു കടൽഗതാഗതത്തെ ലക്ഷ്യമിട്ട് രണ്ടു ബാലിസ്റ്റിക് മിസൈലുകൾ അയച്ചതായും അവ കടലിൽ പതിച്ചതായും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
ഉപരോധം ശക്തമാകുന്നു
ഇറേനിയൻ സ്ഥാപനങ്ങൾ ദുബായിലെ ധനകാര്യ സംവിധാനത്തെ ദീർഘകാലമായി ഉപയോഗിച്ചു വന്നിരുന്നതായി പറയുന്നു. എക്സ്ചേഞ്ച് ഹൗസുകളും കടലാസ് കമ്പനികളും വഴി പണം കൈമാറാനാണ് പ്രധാനമായും ഈ സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നത്. അതേസമയം, യുഎഇയുടെ പ്രഖ്യാപനത്തിനെതിരേ കടുത്ത ഭാഷയിലാണ് ഇറാനും പ്രതികരിച്ചത്. അമേരിക്കൻ സേനയ്ക്ക് ഏതെങ്കിലും രീതിയിൽ സഹായം നൽകുന്നവരെ യുദ്ധപങ്കാളികളായി കരുതുമെന്നായിരുന്നു ഇറാന്റെ പ്രതികരണം.
യുദ്ധം ആരംഭിച്ചതിനു ശേഷം, ടീപോട്ട് റിഫൈനറികൾ എന്നു വിളിക്കപ്പെടുന്ന നിരവധി എണ്ണ ശുദ്ധീകരണശാലകൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ചെറുകിട എണ്ണ ശുദ്ധീകരണശാലകളെയാണ് ടീപോട്ട് റിഫൈനറികൾ എന്നു വിളിക്കുന്നത്.
ഇറാനിൽനിന്നുള്ള എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരാണ് ചൈനീസ് കമ്പനികൾ. ചൈനയുടെ ഈ ഇടപാടുകളെ ട്രംപ് ലക്ഷ്യമിടുന്നതായി സൂചനയുണ്ട്. കാരണം ഇറാന്റെ സാമ്പത്തിക വരുമാനത്തിന്റെ പ്രധാന ഉറവിടങ്ങളിലൊന്നാണ് ഈ എണ്ണ കയറ്റുമതി. എന്നാൽ, അമേരിക്കൻ ഉപരോധ നടപടികളെ വകവയ്ക്കേണ്ടതില്ലെന്ന ഉപദേശമാണ് ചൈന കമ്പനികൾക്കു നൽകിയിരിക്കുന്നത്. അമേരിക്കൻ ഉപരോധത്തെ എത്ര കണ്ടു പ്രതിരോധിക്കാനാകുമെന്നതു വ്യക്തമല്ല. അതേസമയം, പുതിയ പ്രഖ്യാപനങ്ങൾ ഇറാനെ കൂടുതൽ സാന്പത്തിക ഞെരുക്കത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
International
ടെഹ്റാൻ: അമേരിക്കയ്ക്ക് പിന്തുണ നൽകുന്ന ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ. അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ യുദ്ധത്തിലെ പങ്കാളികളായി കണക്കാക്കുമെന്ന് ഇറാൻ കരസേന മേധാവി വ്യക്തമാക്കി.
മേഖലയിലെ രാജ്യങ്ങളുടെ അറിവില്ലാതെ ഇത്രയധികം അമേരിക്കൻ ടാങ്കർ വിമാനങ്ങൾ എങ്ങനെ തമ്പടിക്കുന്നുവെന്നും ഇറാൻ കരസേന മേധാവി ആരാഞ്ഞു. മേഖലയിൽ വർധിച്ചുവരുന്ന സൈനിക സാന്നിധ്യത്തിലും അമേരിക്കയുമായുള്ള സഹകരണത്തിലും ഇറാൻ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നുണ്ട്.
അമേരിക്കയുമായുള്ള സംഘർഷം കനക്കുന്നതോടെ ഗൾഫ് മേഖലയിലേക്ക് ആക്രമണം ശക്തമാക്കുമെന്നതാണ് ഇറാന്റെ മുന്നറിയിപ്പ്. അതേസമയം കഴിഞ്ഞ രാത്രിയിലെ ആക്രമണത്തിൽ യുഎ ഇനിലപാട് കടുപ്പിച്ചതോടെ യുഎഇയെ ആക്രമിച്ചത് തങ്ങളല്ലെന്ന വിശദീകരണവും ഇറാൻ നേരത്തെ നൽകിയിരുന്നു.
മിസൈൽ ആക്രമണ ശ്രമമുണ്ടായതിന് പിന്നാലെ ഇറാനുമായുള്ള വ്യാപാര - വാണിജ്യ - സാമ്പത്തിക ഇടപാടുകളെല്ലാം യുഎഇ നിർത്തിവച്ചു.
International
വാഷിംഗ്ടൺ ഡിസി / ദുബായ്: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഇറാന് നഷ്ടമാകുന്നതായി റിപ്പോർട്ട്. മാസങ്ങളായി തുടരുന്ന സൈനിക വടംവലികൾക്കൊടുവിൽ മേഖലയിൽ യുഎസ് നാവികസേന സാന്നിധ്യം ശക്തമാക്കിയതോടെയാണ് ഇറാന്റെ പിടി അയയുന്നത്.
കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കുന്ന 'കെപ്ലർ' ഏജൻസിയുടെ കണക്കുപ്രകാരം, കഴിഞ്ഞ രണ്ടാഴ്ചയായി കടലിടുക്കിലൂടെ കടന്നുപോയ 80 ശതമാനത്തിലധികം കപ്പലുകളും ഒമാൻ വഴിയുള്ള ഐക്യരാഷ്ട്രസഭ അംഗീകൃത പാതയാണ് ഉപയോഗിച്ചത്. ഈ പാത ഉപയോഗിക്കുന്നതിനെ മുന്‍പ് ഇറാൻ ശക്തമായി എതിർത്തിരുന്നു. മേഖലയിലെ ഇറാന്റെ നിയന്ത്രണം ഭാഗികമായി നഷ്ടപ്പെട്ടതായി കെപ്ലറിലെ പ്രമുഖ അനലിസ്റ്റ് ഹുമയൂൺ ഫലക്ഷാഹി അറിയിച്ചു.
സുരക്ഷയൊരുക്കി യുഎസ്
ഒമാൻ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കുനേരേ മുന്‍പ് ഇറാൻ ആക്രമണം നടത്തിയിരുന്നെങ്കിലും നിലവിൽ യുഎസ് നാവികസേന നൽകുന്ന സുരക്ഷാ ഉറപ്പിൽ കപ്പലുകൾ ഇറാന്റെ മുന്നറിയിപ്പുകൾ അവഗണിച്ചു യാത്ര തുടരുകയാണ്. ഇതോടെ കപ്പലുകളിൽനിന്നു നികുതി ഈടാക്കാനുള്ള ഇറാന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു. കുവൈറ്റ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ വൻകിട എണ്ണക്കപ്പലുകൾ ഒമാൻ ഉൾക്കടലിലെത്തിച്ച് മറ്റു കപ്പലുകളിലേക്ക് എണ്ണ മാറ്റിയാണ് വിതരണം നടത്തുന്നത്.
ഇറാന്റെ ആക്രമണം ഒഴിവാക്കാൻ ഭൂരിഭാഗം ടാങ്കറുകളും തങ്ങളുടെ ട്രാക്കിംഗ് സംവിധാനങ്ങൾ ഓഫ് ചെയ്താണ് സർവീസ് നടത്തുന്നത്. എങ്കിലും യുഎസ് നാവികസേന ഇവയുടെ സഞ്ചാരം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച പ്രതിദിനം 1.5 കോടി ബാരൽ എണ്ണയാണ് ഇതുവഴി കടന്നുപോയത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള എണ്ണ വില വീണ്ടും ഉയർന്നു. ഹോർമുസ് കടലിടുക്കിൽ നിലനിൽക്കുന്ന അനിശ്ചിതത്വമാണ് എണ്ണ വില വർധിക്കുന്നതിന് കാരണം. ഇതോടെ ബ്രെന്റ് ക്രൂഡിന് ബാരലിന് 91 ഡോളർ കടന്നു.
എന്നാൽ ഇറാനുമായി ഇനി ചർച്ചകളില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഹോർമുസ് തുറക്കാൻ അമേരിക്ക സാമ്പത്തിക ഉപരോധങ്ങൾ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ഇറാൻ.
അതേസമയം ഗൾഫിന് പുറത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിൽ എണ്ണ സംഭരണം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് സൗദി അറേബ്യയും യുഎഇയും. ജപ്പാനിലുള്ള ശേഖരം പത്തിരട്ടിയായി വർധിപ്പിക്കാനുള്ള നീക്കം ആരംഭിച്ചു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി യുഎസും ഒമാനും ഇറാനുമായി പ്രത്യേകം ചർച്ചകൾ നടത്തിവരികയാണ്. നേരത്തെ, ഒമാനുമായുള്ള കരാർ അന്തിമമാക്കുന്നതിനോട് അടുക്കുകയാണെന്ന് ഇറേനിയൻ അധികൃതർ അറിയിച്ചിരുന്നു.
International
ടെഹ്റാൻ: ഇറാൻ സൈന്യവുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ്. ഐആർജിസി ഉദ്യോഗസ്ഥർക്കും അമേരിക്കയ്ക്കും ഇടയിൽ ഒരു ചർച്ചയും നടക്കുന്നില്ലെന്ന് ഐആർജിസി വക്താവ് ഹുസൈൻ മൊഹേബി അറിയിച്ചു.
യുദ്ധത്തിലെ പരാജയത്തിന്റെയും നിരാശയുടെയും ഫലമായി ട്രംപ് അനുഭവിച്ച മാനസികഭ്രമങ്ങളും പേടിസ്വപ്നങ്ങളും മൂലമുണ്ടായ വെറും മിഥ്യാധാരണകൾ മാത്രമാണിതെന്നും ഹുസൈൻ മൊഹേബി പരിഹസിച്ചു.
ഐആർജിസി തങ്ങളുടെ നിലപാടുകൾ യുദ്ധക്കളത്തിലാണ് വ്യക്തമാക്കുന്നത്. നയതന്ത്ര കാര്യങ്ങൾ ഇസ്ലാമിക് റിപബ്ലിക്കിലെ മറ്റ് വിഭാഗങ്ങളുടെ പരിധിയിൽ വരുന്നവയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ അമേരിക്കയുമായി ഒരു ചർച്ചയും നടക്കുന്നില്ലെന്നും മൊഹേബി കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചയാണ് ഐആർജിസിയുമായി അമേരിക്ക ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയത്.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതം സംബന്ധിച്ച് ഒമാനുമായി നടത്തുന്ന ചർച്ചകൾ പുരോഗമിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഹോർമുസ് തുറക്കുന്നത് ജൂണിൽ ഒപ്പുവെച്ച ധാരണാപത്രത്തിൽ അമേരിക്കയുടെ നിലപാടിനെ ആശ്രയിച്ചാകുമെന്നും ഇറാൻ വ്യക്തമാക്കി.
ഖത്തർ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഇറേനിയൻ പൈലറ്റുമാരുടെ വിഷയത്തിൽ അന്വേഷണം നടത്താൻ അനുമതി നൽകണമെന്ന് ഇറാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇറാനെ സാമ്പത്തികമായി കൂടുതൽ പ്രതിരോധത്തിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ആക്രമണം അവസാനിപ്പിച്ച് ഇറാനെ സാമ്പത്തികമായി കൂടുതൽ പ്രതിരോധത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഉയർന്ന ഇന്ധനവില കുറച്ചുകാലം കൂടി ജനങ്ങൾ സഹിക്കേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
ടെഹ്റാൻ: തങ്ങളുടെ വ്യവസ്ഥകൾ അംഗീകരിക്കാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ. ഇറാന്റെ പുതിയ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായി ചുമതലയേറ്റ മുൻ ഐആർജിസി കമാൻഡർ ഇൻ ചീഫ് മൊഹ്സെൻ റെസായി ആണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
ചൈനീസ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് മൊഹ്സെൻ റെസായി തങ്ങളുടെ നിലപാട് പരസ്യമാക്കിയത്. ഇറാനെതിരെയുള്ള ഉപരോധവും യുദ്ധവും അവസാനിപ്പിക്കുകയും, ലെബനനിലും ഗാസയിലുമടക്കം മേഖലയിലുടനീളം വെടിനിർത്തലിന് സമ്മതിക്കുകയും ചെയ്യുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നാണ് ഇറാന്റെ പ്രഖ്യാപനം.
അതേസമയം ഹോർമുസ് കടലിടുക്ക് തങ്ങളുടെ അധീനതയിലാണെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം യുഎസ് നാവികസേനയുടെ കീഴിലാണെന്നും തങ്ങൾ അത് കൈവശം സൂക്ഷിക്കുമെന്നും ട്രംപ് പറഞ്ഞു.
ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഡോണൾഡ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഹോർമുസ് വിഷയത്തിൽ ഇറാന് ഇനി ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ ഇറാന് സ്വന്തമായി ഒരു നാവികസേനയോ വ്യോമസേനയോ ഇല്ലെന്നും ട്രംപ് ആരോപിച്ചു.
International
ടെഹ്റാൻ: അമേരിക്ക തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാതെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കില്ലെന്ന് ഇറാൻ. അമേരിക്ക തുറമുഖ, സാമ്പത്തിക ഉപരോധങ്ങൾ പിൻവലിച്ച് യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങൾക്കു നഷ്ടപരിഹാരം നൽകിയെങ്കിൽ മാത്രമേ വീട്ടുവീഴ്ചയ്ക്കുള്ളൂവെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ലോകത്തെ ആകെ എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹോർമൂസ് കടലിടുക്ക് അടച്ചിട്ടത് ആഗോള ഊർജവിപണിയെയും സാമ്പത്തികരംഗത്തെയും രൂക്ഷമായി ബാധിച്ചിരിക്കുകയാണ്.
ഹോർമൂസിൽ താത്കാലിക കപ്പൽപ്പാത നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനുമായി ഇറാൻ ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും പൂർണ അനുമതി, അമേരിക്കയുമായുള്ള ചർച്ചകൾക്ക് വിധേയമായിരിക്കും.
International
കീവ്/മോസ്കോ: യുക്രെയ്നിലെ ഒഡേസ തുറമുഖത്ത് റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ വലിയ നാശമുണ്ടായെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ഒഡേസ തുറമുഖത്തിനു നേർക്കുള്ള ആക്രമണം ലോക ഭക്ഷ്യവിതരണ ശൃംഖലയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. യുക്രെയ്ന്റെ കാർഷിക ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് ഒഡേസയിലൂടെയാണ്.
ഇതിനിടെ റഷ്യയിലെ ബെൽഗരോദ് നഗരത്തിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു; രണ്ടു കുട്ടികളടക്കം 25 പേർക്കു പരിക്കേറ്റു. ആക്രമണത്തിൽ പാർപ്പിട സമുച്ചയങ്ങൾ അടക്കം ഒട്ടേറെ കെട്ടിടങ്ങൾക്കു തീപിടിച്ചു.
International
റിയാദ്: ഇറാനും യുഎസും തമ്മിൽ ചർച്ചയൊന്നും നടക്കുന്നില്ലെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ജൂലൈയിൽ ഇരു രാജ്യങ്ങളും സമ്മതിച്ച ഇടക്കാല ധാരണ അമേരിക്ക പാലിക്കാത്തിടത്തോളം ഇറാൻ ചർച്ചയ്ക്കു തയാറാകില്ല. അതേസമയം, ഇറാനും അമേരിക്കയും മധ്യസ്ഥരുടെ സഹായത്താൽ സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഇറാനും ഒമാനും തമ്മിൽ ഉദ്ദേശിക്കുന്ന കരാർ അന്തിമഘട്ടത്തിലാണ്. എന്നാൽ ഈ കരാർ ഉണ്ടായതുകൊണ്ടു മാത്രം ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് അരാഗ്ചി ആവർത്തിച്ചു. ഇറാന്റെ ഉപാധികൾ അമേരിക്ക അംഗീകരിച്ചാൽ മാത്രമേ കരാർ പ്രകാരം ഹോർമുസ് തുറക്കുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധത്തിലുണ്ടായ നാശത്തിന് അമേരിക്ക നഷ്ടപരിഹാരം നല്‍കുന്നതടക്കമുള്ള ഉപാധികളാണ് ഇറാൻ മുന്നോട്ടുവച്ചിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
International
കീവ്: റഷ്യൻ സേന യുക്രെയ്നിൽ നടത്തിയ വ്യോമാക്രമണത്തിൽ കീവ് പ്രാന്തത്തിലെ ഗ്രാമത്തിൽ മൂന്നു വയസുള്ള ആൺകുഞ്ഞും അതിന്റെ മുത്തശ്ശി-മുത്തശ്ശനും മരിച്ചു. ഇതടക്കം നാലു പേരാണ് വെള്ളിയാഴ്ച രാത്രിമുതൽ ശനിയാഴ്ച പുലർച്ചവരെ നീണ്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ആറു ബാലിസ്റ്റിക് മിസൈലുകളും 151 ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകളെ വെടിവച്ചിടാൻ കഴിഞ്ഞില്ല. അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിലുപയോഗിക്കുന്ന മിസൈലുകളുടെ അഭാവം യുക്രെയ്ൻ നേരിടുന്നുണ്ട്. ജൂലൈയിൽ റഷ്യ പ്രയോഗിച്ച 195 ബാലിസ്റ്റിക് മിസൈലുകളിൽ 29 എണ്ണം വെടിവച്ചിടാനേ കഴിഞ്ഞിട്ടുള്ളൂവെന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയിലെ ആക്രമണ
ത്തിൽ പാർപ്പിട കേന്ദ്രങ്ങളും വാണിജ്യ, വ്യവസായ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടതായി യുക്രെയ്ൻ അറിയിച്ചു. കീവിന് 30 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ ഡ്രോൺ പതിച്ചു വീടിനു തീപിടിച്ചാണ് കുഞ്ഞും ബന്ധുക്കളും മരിച്ചത്.
ഇതിനിടെ, വെള്ളിയാഴ്ച രാത്രി റഷ്യയിലെ രണ്ടു റിഫൈനറികൾക്കു നേർക്ക് യുക്രെയ്ൻ സേന ഡ്രോൺ പ്രയോഗിച്ചു. രണ്ടിടത്തും തീപീടിത്തമുണ്ടായി.
International
മോസ്കോ: ജയിലിൽ മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ വിധവ യൂലിയ നവൽനയ ചെയർമാനായ മനുഷ്യാവകാശ സംഘടനയ്ക്ക് വിലക്കേർപ്പെടുത്തി റഷ്യ. ന്യൂയോർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ’ സംഘടനയെ ‘അനഭിമത’ സംഘടനയായി റഷ്യൻ ഭരണകൂടം മുദ്രകുത്തി.
റഷ്യൻ ഭരണകൂടത്തിനു ഭീഷണി ഉയർത്തുന്ന പ്രസ്ഥാനങ്ങളെയാണ് ‘അനഭിമതം’ എന്നു മുദ്രകുത്താറുള്ളത്. ഇതിനർഥം ഇതിന്റെ പ്രവർത്തനം നിരോധിച്ചു എന്നാണ്. ഇവയുമായി സഹകരിക്കുന്നവർ വിചാരണ നേരിടേണ്ടിവരും.
യൂലിയയുടെ സംഘടന റഷ്യയെ ഏകാധിപത്യ ഭീകരഭരണകൂടമായി ചിത്രീകരിക്കുന്നു എന്നാണ് ആരോപണം. റഷ്യൻ സൈന്യത്തെ താറടിച്ചുകാണിക്കുന്ന പ്രവർത്തനങ്ങളും നടത്തുന്നു.
അതേസമയംനിരോധനത്തിലൂടെ സംഘടനയുടെ ആരോപണങ്ങൾ ശരിവയ്ക്കുകയാണ് റഷ്യയിലെ പുടിൻ ഭരണകൂടം ചെയ്യുന്നതെന്ന് ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ പ്രതികരിച്ചു.
International
മോസ്കോ: യുക്രെയ്നും റഷ്യയും അടി-തിരിച്ചടി തുടരുന്നു. റഷ്യയിലെ രണ്ടു പ്രധാന റിഫൈനറികൾ ലക്ഷ്യമിട്ട് യുക്രെയ്ൻ സേന ഡ്രോൺ ആക്രമണം നടത്തി.
യാരോസ്ലാവലിലെ സ്ലാവ്നെഫ്റ്റ്-യാനോസ്, ബഷ്കർറ്റോസ്റ്റാനിലെ ബാഷ്നെഫ്റ്റ്-നോവ്ഒായിൽ റിഫൈനറികളെയാണ് ആക്രമിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. യാരോസ്ലാവലിൽ വൻ തീപിടിത്തമുണ്ടായതായി റഷ്യൻ അധികൃതർ സ്ഥിരീകരിച്ചു.
റഷ്യയുടെ എണ്ണ വരുമാനം തടയാൻ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സെലൻസ്കി വിശദീകരിച്ചു. കരിങ്കടലിൽ റഷ്യയുടെ പട്രോൾ ബോട്ടുകളെ ലക്ഷ്യമിട്ടും ആക്രമണം നടത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, യുക്രെയ്നിലെ ഖാർകീവിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇന്ധന, ഊർജ, ഗതാഗത സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
International
ദുബായ്: ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് ഇറാനും ഒമാനും തമ്മിൽ നടത്തുന്ന ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയതായാണ് വിവരം. ഇറാനും ഒമാനും മാത്രം കൈകാര്യം ചെയ്യുന്ന താത്കാലിക ഗതാഗതപാത സംബന്ധിച്ച് ധാരണയിലെത്തിയെന്നാണ് ഇറാൻ അറിയിക്കുന്നത്.
അതേസമയം ഹോർമുസിൽ ഇറാന് മേൽക്കൈ അനുവദിക്കുന്ന ധാരണ അംഗീകരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. കരാർ നടപ്പിലായേക്കാമെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ട് ദിവസത്തിനുള്ളിൽ ഒരു ധാരണയുണ്ടായേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹോർമുസിലൂടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനായി 'മിഡിൽ കോറിഡോർ' നടപ്പാക്കുന്നതിനെ കുറിച്ചാണ് ഇറാനും ഒമാനും ചർച്ച ചെയ്യുന്നത്.
എന്നാൽ അമേരിക്കയുടെ ഇടപെടലാണ് കരാർ വൈകുന്നതിന് പ്രധാന കാരണമെന്ന് ഇറാൻ കുറ്റപ്പെടുത്തി. ചർച്ച പുരോഗമിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞു.
International
കീവ്: വ്യോമപ്രതിരോധ മിസൈലുകളുടെ അഭാവം നേരിടുന്ന യുക്രെയ്നിലേക്ക് വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ച് റഷ്യ. ചൊവ്വാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ 21 പേരാണു കൊല്ലപ്പെട്ടത്.
യുക്രെയ്ൻ തലസ്ഥാനമായ കീവും പരിസരപ്രദേശങ്ങളും ആക്രമിക്കപ്പെട്ടു. ചില്ലറവ്യാപാര സ്ഥാപനങ്ങളുടെ ഗോഡൗണുകളും റെയിൽവേ സ്റ്റേഷനും നശിച്ചു. കീവിൽ ഒട്ടേറെ സ്ഫോടനങ്ങളും തീപിടിത്തവുമുണ്ടായി.
വ്യോപ്രതിരോധ സംവിധാനങ്ങളുടെ അഭാവമാണ് ഇത്രയും പേർ മരിക്കാൻ കാരണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. മിത്രരാജ്യങ്ങൾ വ്യോമപ്രതിരോധ മിസൈലുകൾ നല്കി സഹായിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
115 ഡ്രോണുകൾ, 24 ബാലിസ്റ്റിക് മിസൈലുകൾ, നാല് സിർകോൺ ക്രൂസ് മിസൈലുകൾ എന്നിവയാണ് റഷ്യ തൊടുത്തത്. ഡ്രോണുകളിൽ തൊണ്ണൂറു ശതമാനവും നിർവീര്യമാക്കാൻ കഴിഞ്ഞതായി യുക്രെയ്ൻ അവകാശപ്പെട്ടു. എന്നാൽ, മിസൈലുകളിൽ ഒന്നുപോലും വെടിവച്ചിടാൻ കഴിഞ്ഞില്ല.
ശബ്ദാതിവേഗത്തിൽ സഞ്ചരിക്കുന്ന ബാലിസ്റ്റിക് മിസൈലുകളെ വീഴ്ത്താൻ അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തെയാണ് യുക്രെയ്ൻ ആശ്രയിക്കുന്നത്. പേട്രിയറ്റിൽ ഉപയോഗിക്കുന്ന ഇന്റർസെപ്റ്റർ മിസൈലുകളുടെ കടുത്ത അഭാവം യുക്രെയ്ൻ നേരിടുന്നു.
ഡ്രോൺ നിർമാണ ഘടകങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണുകളിലാണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ റഷ്യയിലെ ഓൺലൈൻ വ്യാപാര സ്ഥാപനമായ വൈൽഡ്ബെറീസിന്റെ ഗോഡൗണുകളിൽ യുക്രെയ്ൻ സേന നിരന്തരം ഡ്രോൺ ആക്രമണം നടത്തിയിരുന്നു.
National
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ പന്ത്രണ്ടിലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ബാലിസ്റ്റിക് മിസൈലുകൾ എത്തിയേക്കാമെന്ന് വ്യോമസേന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.
മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നതായി അധികൃതർ അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഒരാളുടെ നില ഗുരുതരമാണെന്നും കീവ് മേയർ വിറ്റാലി ക്ലിറ്റ്സ്കോ വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച കീവിലും പരിസരങ്ങളിലും ഉണ്ടായ റഷ്യൻ ആക്രമണങ്ങളിൽ 10 പേർ കൊല്ലപ്പെടുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി യുക്രെയ്ൻ ഡ്രോണുകൾ കരിങ്കടലിൽ റഷ്യയുടെ കണ്ടെയ്നർ കപ്പൽ മുക്കിയിരുന്നു.
അതിനിടെ മോസ്കോയിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും പത്തു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യൻ ഇ-കൊമേഴ്സ് ഭീമനായ വൈൽഡ്ബെറീസിന്റെ ഡിപ്പോകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. യുക്രെയ്നിലെ ഖേഴ്സൺ നഗരത്തിൽ പൗരന്മാരെ ഡ്രോൺ ഉപയോഗിച്ച് വേട്ടയാടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
International
ഗാസ സിറ്റി:രണ്ടു വര്‍ഷം മുന്‍പ് ഗാസയിലുണ്ടായ ഇസ്രേലി ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ടു കുടുംബങ്ങളിലെ 112 അംഗങ്ങളുടെ മൃതസംസ്കാരം ഇന്നലെ ഒരുമിച്ചു നടത്തി. ഒരേ ഗോത്രത്തില്‍പ്പെട്ട അബു ഷരിയ, ഹസ്സയ്നാ കുടുംബങ്ങളില്‍പ്പെട്ട ഇവരില്‍ 40 കുട്ടികളും 38 സ്ത്രീകളും ഭിന്നശേഷിക്കാരായ ഏഴു പേരും ഉള്‍പ്പെടുന്നു.
2023 നവംബര്‍ 22ന് ഗാസ സിറ്റിയിലെ സാബ്ര പ്രാന്തത്തിലുണ്ടായ ആക്രമണത്തിലാണ് ഇത്രയും പേര് ഒരുമിച്ചു മരിച്ചത്. അടുത്ത ദിവസങ്ങളില്‍ കെട്ടാവശിഷ്ടങ്ങള്‍ക്കടിയില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
International
മോസ്കോ: അധിനിവേശ ക്രിമിയയില്‍ റഷ്യന്‍ സൈനികന് സഹസൈനികര്‍ക്കു നേരെയടക്കം നടത്തിയ വെടിവയ്പില്‍ നാലു മരണം. ഒരു സൈനികനും മൂന്നു സിവിലിയന്മാരും കൊല്ലപ്പെട്ടുവെന്നാണ് അറിയിപ്പ്.
സഹസൈനികര്‍ക്കു നേരെയാണ് ആദ്യം വെടിയുതിര്‍ത്തത്. 71, 59 വയസുള്ള പുരുഷന്മാരും 64 വയസുള്ള വനിതയുമാണ് കൊല്ലപ്പെട്ട സിവിലിയന്മാര്.
വെടിവയ്പു നടത്താനുള്ള പ്രേരണ വ്യക്തമല്ല. സംഭവത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പിടികൂടി.
International
ദുബായ്: ഇറാനിൽ ആക്രമണം കടുപ്പിച്ച് യുഎസ് സേന. ഞായറാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി ഇറാനിൽ കനത്ത ബോംബാക്രമണമാണ് യുഎസ് സേന നടത്തിയത്. തങ്ങളുടെ ഒരു സൈനികൻകൂടി കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു.
ബഹ്റിൽ കനത്ത ആക്രമണം നടത്തിയാണ് ഇറാൻ തിരിച്ചടിച്ചത്. തുടർച്ചയായ ഒന്‍പതാം രാത്രിയാണ് ഇറാനിൽ യുഎസ് സേന ബോംബ് വർഷം നടത്തിയത്. “ഇന്നലെ രാത്രിയും ഇറാനിൽ കനത്ത ആക്രമണം നടത്തി. ഞങ്ങളുടെ കൊല്ലപ്പെട്ട സൈനികർക്കുവേണ്ടിയായിരുന്നു അത് ’’- യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇന്നലെ ആഗോള വിപണിയിൽ എണ്ണവില 90 ഡോളറിനു മുകളിലായി.
വടക്കൻ ഇറാക്കിൽ പതിച്ച ഇറേനിയൻ ഡ്രോണിലെ സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിലാണ് യുഎസ് സൈനികൻ കൊല്ലപ്പെട്ടത്. ഒരാൾക്കു പരിക്കേറ്റു. ഇതോടെ പശ്ചിമേഷ്യൻ യുദ്ധത്തിനിടെ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം 17 ആയി.
ഇറാനിലെ മിസൈൽ-ഡ്രോൺ താവളങ്ങൾ, സൈനിക കമാൻഡ് കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ-തീരനിരീക്ഷണ കേന്ദ്രങ്ങൾ, കമ്യൂണിക്കേഷൻ ശൃംഖല എന്നിവിടങ്ങളിലായിരുന്നു യുഎസ് ആക്രമണം. തബ്രിസിൽ ഒരാൾ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. റവലൂഷണറി ഗാർജിന്റെ അണ്ടർഗ്രൗണ്ട് മിസൈൽ താവളം സ്ഥിതി ചെയ്യുന്നത് തബ്രിസിലാണ്.
ഇന്നലെ രാവിലെ ആക്രമണത്തെത്തുടർന്ന് ഹോർമുസിൽ കപ്പലിനു തീപിടിച്ചു. ഒമാൻ തീരത്തിനു സമീപമായിരുന്നു സംഭവമെന്ന് ബ്രിട്ടീഷ് സൈന്യം അറിയിച്ചു. ഹോർമുസിൽ യുഎസ് നിർദേശിച്ച പാതയിലാണ് കപ്പലിനു നേർക്ക് ആക്രമണമുണ്ടായത്. ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. കപ്പൽ ആക്രമിച്ചതു തങ്ങളാണെന്ന് ഇറാനിലെ റവലൂഷണറി ഗാർഡ് അറിയിച്ചു.
ബഹ്റിൻ, കുവൈറ്റ് രാജ്യങ്ങളിലേക്ക് ഇന്നലെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി.
സിറിയയിലേക്കും ജോർദാനിലെ അഖാബ വിമാനത്താവളത്തിലേക്കും ആക്രമണം നടത്തിയെന്ന് ഇറാൻ സ്ഥിരീകരിച്ചു.
International
കുവൈറ്റ് സിറ്റി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കുവൈറ്റിൽ രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും ഇറാന്റെ ആക്രമണം. കുവൈറ്റിലെ പ്രധാന വൈദ്യുതി-കുടിവെള്ള ഉത്പാദന പ്ലാന്റിന് നേരെയാണ് ആക്രമണം.
ആക്രമണത്തെ തുടർന്ന് പ്ലാന്റിൽ വീണ്ടും വൻ തീപിടിത്തമുണ്ടായതായി കുവൈറ്റ് അധികൃതർ അറിയിച്ചു. ഇറാന്റെ തുടർച്ചയായ ആക്രമണം രാജ്യത്തെ നിരവധി വൈദ്യുതി ഉത്പാദന യൂണിറ്റുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ എമർജൻസി ടീമുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനും നിയന്ത്രണവിധേയമാക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനത്തിന്റെ സ്ഥിരത ഉറപ്പാക്കാനും തടസമില്ലാതെ സേവനം നൽകാനും സാങ്കേതിക വിദഗ്ധർ 24 മണിക്കൂറും സജീവമായി രംഗത്തുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തകരാറിലായ യൂണിറ്റുകൾ എത്രയും വേഗം പ്രവർത്തനസജ്ജമാക്കാനുമുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്.
International
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കടുത്ത നീക്കവുമായി ഇറാൻ. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിന് നിരോധനമേർപ്പെടുത്തിയതിന് പിന്നാലെ ചെങ്കടലിലേക്കുള്ള കവാടം അടയ്ക്കാനുള്ള നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ.
യെമനിലെ ഹൂതികളെ ഉപയോഗിച്ചാണ് ഇറാൻ പുതിയ നീക്കത്തിനൊരുങ്ങുന്നത്. ചെങ്കടലിലെ എണ്ണക്കടത്തിന്റെ പ്രധാന പാതയായ ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതം തടയാനാണ് ഹൂതികൾക്ക് നൽകിയിരിക്കുന്ന നിർദേശം.
ഇറാനിൽ അമേരിക്ക ആക്രമണം കടുപ്പിച്ചതോടെയാണ് പുതിയ തീരുമാനം. പെട്രോളിയം വിതരണത്തിൽ ഈ ജലപാതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ചെങ്കടലിനെയും ഏഥൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയാണ് ബാബ് അൽ-മന്ദബ്.
ഇറാൻ നൽകിയ നിർദേശത്തെ തുടർന്ന് ഹൂതികൾ ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപം ആയുധങ്ങൾ വിന്യസിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഹൂതികളുടെ നീക്കം ആഗോള എണ്ണ വിതരണത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തലുകൾ.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ ഇറാനെതിരായ സൈനിക നടപടികൾ വിപുലീകരിക്കുന്ന കാര്യത്തിൽ വൻ നീക്കങ്ങളുമായി അമേരിക്ക. ഇറാന്റെ തന്ത്രപ്രധാനമായ മേഖലകൾ ലക്ഷ്യമിട്ടുള്ള കരയുദ്ധം ഉൾപ്പെടെയുള്ള വിവിധ സൈനിക നീക്കങ്ങളാണ് അമേരിക്കയുടെ പരിഗണനയിൽ.
സംഘർഷം കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിൽ സൈനിക നടപടികൾ സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചർച്ച നടത്തി. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതും ആലോചനയിലുണ്ട്.
ഇതുകൂടാതെ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന 'പിക്കാക്സ് മൗണ്ടൻ' തുരങ്കത്തിന് നേരെ ആക്രമണം നടത്തുന്നതും ചർച്ചയായതായാണ് റിപ്പോർട്ടുകൾ. ഖാർഗ് ദ്വീപ് പിടിച്ചെടുത്താൽ ഇറാന്റെ എണ്ണ കയറ്റുമതിയുടെ നിയന്ത്രണം അമേരിക്കയുടെ കൈയിലെത്തും.
ഇതോടെ ഇറാനുമേൽ വലിയ സാമ്പത്തിക സമ്മർദം ചെലുത്താൻ അമേരിക്കയ്ക്ക് കഴിയും. അതേസമയം യുഎസ് സൈനികരുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയും അമേരിക്കയ്ക്കുണ്ട്.
International
ദുബായ്: ഇറാനിലേക്ക് രൂക്ഷ ആക്രമണം തുടർന്ന് അമേരിക്ക. ഇറേനിയൻ ആർമി ബാരക്കിനു നേർക്കുണ്ടായ യുഎസ് ആക്രമണത്തിൽ ഏഴു സൈനികർ കൊല്ലപ്പെട്ടു. ഈയിടെ നടന്ന ആക്രമണങ്ങളിൽ മാത്രം ഇറാനിൽ മരണം 35 ആയി. ചൊവ്വാഴ്ച രാത്രി മാത്രം മുന്നൂറിലേറെ പേർക്ക് പരിക്കേറ്റതായി ഇറേനിയൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ചൊവ്വാഴ്ച രാത്രി ഏഴു മണിക്കൂറാണ് ഇറാനിൽ യുഎസ് സേന ബോംബുവർഷം നടത്തിയത്. ഇന്നലെ പകലും ആക്രമണം തുടർന്നു. ഇറാന്റെ തീര പ്രതിരോധ സംവിധാനങ്ങൾ, ക്രൂസ് മിസൈൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. കുവൈറ്റിലും ബഹ്റിനിലും ജോർദാനിലും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി ഇറാൻ തിരിച്ചടിച്ചു.
മൂന്ന് ഇറേനിയൻ മിസൈലുകൾ വെടിവച്ചിട്ടെന്ന് ജോർദാൻ അറിയിച്ചു. ഇറാനുമേലുള്ള നാവിക ഉപരോധം ഇന്നലെ യുഎസ് പുനഃസ്ഥാപിച്ചു. ഇടക്കാല വെടിനിർത്തൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഏപ്രിലിലായിരുന്നു നാവിക ഉപരോധം പിൻവലിച്ചത്.
അടുത്തയാഴ്ച സമാധാനചർച്ച പുനരാരംഭിച്ചില്ലെങ്കിൽ രണ്ടു ദിവസത്തിനകം ഇറാനിലെ പാലങ്ങളും ഊർജകേന്ദ്രങ്ങളും ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി. ഫോക്സ് ന്യൂസ് ചാനലിനോടാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ഹോർമുസ് കടലിടുക്കിനു പുറമേ പശ്ചിമേഷ്യയിലെ മറ്റ് പ്രധാന എണ്ണക്കടത്തു പാതകളും പൂട്ടുമെന്ന് ഇറാന്റെ റവലൂഷണറി ഗാർഡ് ഭീഷണി മുഴക്കി. സംഘർഷം കനക്കുന്നതിനിടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 85 ഡോളറായി ഉയർന്നു.
ഇറാന്റെ 388-ാം മെക്കനൈസ്ഡ് ഇൻഫന്ററി ബ്രിഗേഡിനു നേർക്കാണ് ഇന്നലെ യുഎസ് ആക്രമണമുണ്ടായത്. 13 മിസൈലുകളാണ് യുഎസ് സേന തൊടുത്തത്. ഏഴു സൈനികർ കൊല്ലപ്പെട്ടു. ഒട്ടേറെ സൈനികർക്കു പരിക്കേറ്റു.
ഹോർമുസ് കടലിടുക്കിലെ ഗ്രേറ്റർ ടുൻബ് ദ്വീപിലേക്കും യുഎസ് സേന വ്യോമാക്രമണം നടത്തി. ദ്വീപിലെ ഇറേനിയൻ പ്രതിരോധ, മിസൈൽ കേന്ദ്രങ്ങളിലെയാണ് ലക്ഷ്യമിട്ടത്.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിനു പുറമേ പശ്ചിമേഷ്യയിലെ മറ്റ് പ്രധാന എണ്ണക്കടത്തു പാതകൾ പൂട്ടുമെന്ന് ഇറാനിലെ വിപ്ലവഗാർഡ്. ചെങ്കടലിലേക്കുള്ള പ്രവേശന കവാടമായ ബാബ് അൽ മണ്ഡെപ് കടലിടുക്ക് പൂട്ടുന്നതിനെക്കുറിച്ചാണ് വിപ്ലവഗാർഡിന്റെ ഭീഷണിയെന്നു സൂചനയുണ്ട്.
ബാബ് അൽ മണ്ഡെപിന്റെ ഒരുവശത്ത് യെമൻ ആണ്. ഇറാന്റെ പിന്തുണയുള്ള ഹൂതികളാണ് യെമനിലെ ഈ പ്രദേശം നിയന്ത്രിക്കുന്നത്. ഹൂതികളെ ഉൾപ്പെടുത്തി പുതിയ പോർമുഖം തുറക്കാനായിരിക്കാം വിപ്ലവഗാർഡിന്റെ പദ്ധതി.
ഇന്ത്യൻ മഹാസുദ്രത്തിൽനിന്ന് ഏദൻ ഉൾക്കടൽ വഴി ചെങ്കടലിലേക്കു പ്രവേശിക്കുന്നത് ബാബ് അൽ മണ്ഡെപ് വഴിയാണ്. സൂയസ് കനാലിലേക്കു പോകുന്നതും ഇതുവഴി തന്നെ. ഇറാനു മേൽക്കയുള്ള ഹോർമുസ് കടലിടുക്ക് പൂട്ടിയാലും സൗദി അറേബ്യക്ക് ചെങ്കടൽ വഴി എണ്ണക്കയറ്റുമതി സാധ്യമായിരുന്നു.
അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഉപയോഗപ്രദമായ എല്ലാ കയറ്റുമതി പാതകളും പൂട്ടുമെന്നാണ് വിപ്ലവഗാർഡ് ഇന്നലെ പറഞ്ഞത്. അമേരിക്ക ആക്രമണം നിർത്തുന്നതുവരെ ഹോർമുസ് തുറക്കില്ലെന്നും പറഞ്ഞു.
ബഹ്റിൻ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ സൈനികതാവളങ്ങൾ ആക്രമിച്ചതായും വിപ്ലവഗാർഡ് കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയും ഇറാനിൽ ആക്രമണം നടത്തിയതായി അമേരിക്കൻ സേന അറിയിച്ചു. ഹോർമുസിൽ ചരക്കുകപ്പലുകൾ ആക്രമിക്കാൻ ഇറാനുള്ള ശേഷി ഇല്ലാതാക്കാൻ വേണ്ടിയായിരുന്നു ആക്രമണമെന്ന് യുഎസ് സേന കൂട്ടിച്ചേർത്തു.
Leader Page
നാലര മാസത്തെ പശ്ചിമേഷ്യൻ യുദ്ധം പുതിയ ഘട്ടത്തിലേക്കു കടന്നു. ഇറാനെതിരായ അമേരിക്കൻ യുദ്ധത്തിൽ ഒത്തുതീർപ്പിന്റെ വഴികളടയുന്നു. അണിയറ നീക്കങ്ങൾ ദിവസങ്ങൾക്കകം ഫലവത്തായില്ലെങ്കിൽ നീണ്ട യുദ്ധത്തിലേക്കു പശ്ചിമേഷ്യ എത്തും. ഹോർമുസിലെ യുഎസ് ഉപരോധം ഇന്നു പ്രാബല്യത്തിൽ വന്നതോടെ സംഘർഷം മൂർച്ഛിക്കും എന്നുറപ്പാണ്.
അതു വ്യാപകയുദ്ധമായി മാറിയെന്നുവരും. എങ്കിലും നയതന്ത്ര നീക്കങ്ങൾ അവസാനിച്ചിട്ടില്ല. ഇറാൻ പാർലമെന്റ് ഇന്നലെ തീവ്രവാദികളായ രണ്ടു പേരെ പദവികളിൽനിന്നു നീക്കിയതിൽ ശുഭസൂചന കാണുന്നവരുണ്ട്. ചർച്ചയ്ക്കുള്ള വാതിൽ അടച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞതും ഇതുമായി ചേർത്തു വായിക്കാവുന്നതാണ്.
യെമനിൽ നടക്കുന്നത്
യുദ്ധവ്യാപനത്തിന്റെ തുടക്കത്തിനുള്ള വഴി യെമനിൽ കാണാം. ഇറാൻ വളർത്തിയ ഹൂതി സേന തലസ്ഥാനവും പടിഞ്ഞാറൻ ചെങ്കടൽ തീരവും വരുതിയിലാക്കി. ഔദ്യോഗിക ഭരണകൂടം തെക്ക് ഏദനിൽനിന്ന് രാജ്യത്തിന്റെ മൂന്നിൽ രണ്ടു ഭാഗം ഭരിക്കുന്നു. സൗദി അറേബ്യ ഹൂതി വിമതസേനയെ ഒതുക്കാൻ ശ്രമിക്കുന്നു.
ഇറാനിൽ അലി ഖമനയ്യുടെ സംസ്കാരചടങ്ങിലേക്ക് ഇറാൻ വിമാനമയച്ചു കൊണ്ടുപോയ ഹൂതി നേതാക്കളെ തിരിച്ചു കൊണ്ടുവന്ന ഇറാന്റെ വിമാനത്തിന് തിങ്കളാഴ്ച സനായിൽ ഇറങ്ങാൻ പറ്റിയില്ല. സനാ വിമാനത്താവളത്തിൽ സൗദി വ്യോമസേന ബോംബിട്ട് നാശം വരുത്തി. കുറേ ദിവസങ്ങളായി തുടർന്നുപോന്ന സൗദി-ഹൂതി പോരാട്ടം ഇതോടെ പുതിയ തലത്തിലായി.
ഹൂതികളെ ഉപയോഗിച്ച് ചെങ്കടൽ-സൂയസ് വഴിയുള്ള കപ്പൽ ഗതാഗതം മുടക്കും എന്ന ഭീഷണി ഇറാൻ ആവർത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒരു ചരക്കുകപ്പലിനെ ഹൂതികളുടെ കുറേ സ്പീഡ് ബോട്ടുകൾ വളയാൻ ശ്രമിച്ചു. കപ്പലിൽനിന്നു വെടിവച്ചതോടെ അവ മടങ്ങി.
ലബനനിൽ
ലബനനിൽ ഏതവസരത്തിലും യുദ്ധം പൊട്ടിപ്പുറപ്പെടാം. ഇസ്രയേൽ-ലബനൻ വെടിനിർത്തൽ ഇറാനോ, ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള സേനയോ അംഗീകരിച്ചിട്ടില്ല. അവരെ പങ്കെടുപ്പിക്കാതെയാണ് ഇസ്രയേലിനെയും ലബനനെയും അമേരിക്ക സന്ധിയിലാക്കിയത്. ഹിസ്ബുള്ള സേനയുടെ ഒളിത്താവളങ്ങളും തുരങ്കങ്ങളും തകർക്കാൻ ഇസ്രയേൽ നിരന്തരം ആക്രമണം നടത്തുന്നു. ഹിസ്ബുള്ള ഇടയ്ക്കിടെ ഇസ്രയേലിലേക്കു മിസൈലുകളും ഡ്രോണുകളും അയയ്ക്കുന്നു.
ഹോർമുസ് പിടിക്കാൻ അമേരിക്കയും ഹോർമുസിലെ പിടിവിടാതിരിക്കാൻ ഇറാനും ഇന്നു തുടങ്ങുന്ന പോരിന്റെ ഫലം എന്തായാലും യെമനിലും ലബനനിലും പോരു കടുക്കും. ഇറാനു ക്ഷീണം നേരിട്ടാൽ ചെങ്കടലിലെ ഗതാഗതം തടയാൻ ഹൂതികളെ നിയോഗിക്കും. ഇറാൻ നേടിയാൽ ഹൂതികൾ സൗദിയിലേക്ക് ആക്രമണം രൂക്ഷമാക്കും. ലബനനിലെ ഹിസ്ബുള്ളയും ഇതേപോലെ നീങ്ങും. ചിലപ്പോൾ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഹമാസും വീണ്ടും യുദ്ധത്തിനിറങ്ങാം.
തീവ്രവാദികളെ ഒതുക്കി
ഇതിനിടെ ഇറാനിൽ മറ്റു ചില കാര്യങ്ങൾ നടക്കുന്നുണ്ട്. നാലു മാസത്തിനു ശേഷം പാർലമെന്റ് സമ്മേളനം തുടങ്ങി. അമേരിക്കയുമായുള്ള ചർച്ചകളെ ആദ്യം മുതലേ വിമർശിച്ചുപോന്ന തീവ്രവാദികളായ രണ്ടു പേരെ ആദ്യദിനംതന്നെ നിർണായക ചുമതലകളിൽനിന്നു മാറ്റി. ദേശീയ സുരക്ഷ-വിദേശനയ കമ്മിറ്റിയുടെ ഉപാധ്യക്ഷൻ മഹമൂദ് നബാവിയെയും വക്താവ് ഇബ്രാഹിം റെസായിയെയും ആണു മാറ്റിയത്. പകരം ചർച്ചയെ അനുകൂലിക്കുന്നവർക്കു പദവി കിട്ടി. 290 അംഗ പാർലമെന്റിൽ തീവ്രവാദികൾ പത്തു ശതമാനമേ വരൂ. നബാവിയും റെസായിയും ഒഴിവാക്കപ്പെട്ടത് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫിന്റെയും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുടെയും നിലപാടുകൾക്കുള്ള അംഗീകാരമായി കണക്കാക്കപ്പെടുന്നു.
ഐആർജിസി
അലി ഖമനയ്യുടെ മൃതസംസ്കാര ചടങ്ങുകളെ അമേരിക്കാ വിരുദ്ധതയ്ക്കും പ്രതികാര മുറവിളിക്കും അവസരമാക്കി രാജ്യത്തെ ജനവികാരം അതാണെന്നു വരുത്താൻ തീവ്രവാദികളും മതനേതാക്കളും ശ്രമിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് തീവ്രവാദികളായ ഇസ്ലാമിക് റവലൂഷണറി ഗാർഡ് സേന (ഐആർജിസി) ഹോർമുസിൽ കപ്പലുകളെ ആക്രമിച്ചതും തുടർചർച്ചകൾ അട്ടിമറിച്ചതും. ഇപ്പോൾ പ്രസിഡന്റ് പെസെഷ്കിയാൻ നയിക്കുന്ന മിതവാദികൾക്ക് പാർലമെന്റിൽ ലഭിച്ച മേൽക്കൈ ചർച്ചയിലേക്കു കാര്യങ്ങൾ എത്തിക്കുമോ എന്നാണു നയതന്ത്രജ്ഞർ ഉറ്റുനോക്കുന്നത്.
ഐആർജിസിയുടെ തലവൻ ബ്രിഗേഡിയർ ജനറൽ അഹമ്മദ് വഹീദിയാണു പരമോന്നത നേതാവ് മുജ്താബ ഖമനയ്യും ഭരണകൂടവുമായുള്ള ആശയവിനിമയം നിയന്ത്രിക്കുന്നത്. ഖമനയ്യുടെ യഥാർഥ ആരോഗ്യനില പുറത്താർക്കും അറിയില്ല. അദ്ദേഹം എന്തു ചിന്തിക്കുന്നു എന്ന് വഹീദ് പറയുന്നതു മാത്രമേ അറിയാവൂ. ഖമനയ് മൃതസമാന അവസ്ഥയിലാണെന്ന് ട്രംപ് പറയുന്നുണ്ട്. വരും ദിവസങ്ങളിൽ ഐആർജിസിയിൽ നേതൃതല ചലനങ്ങൾ പ്രതീക്ഷിക്കുന്നവരുണ്ട്.
ഭയപ്പാട് കുറഞ്ഞു
എന്തായാലും ഹോർമുസിലെ പുതിയ സംഘർഷാന്തരീക്ഷം ലോകത്തെ മുന്‍പത്തേതുപോലെ ഭയപ്പെടുത്തുന്നില്ല. ക്രൂഡ് ഓയിൽ വിലയുടെ കയറ്റവും ഓഹരിവിപണികളുടെ ഇടിവും ഞെട്ടിക്കുന്ന തരത്തിലല്ല. ഇതിനു പല കാരണങ്ങളുണ്ട്.
ഒന്ന്: ഉപയോഗം കൂടുതലുള്ള രാജ്യങ്ങൾ വലിയ അളവിൽ ഇന്ധനം റിസർവ് ആയി സൂക്ഷിക്കുന്നു.
രണ്ട്: വ്യാവസായിക ഉത്പാദന പ്രക്രിയകളും വാഹനങ്ങളും കൂടുതൽ ഇന്ധനക്ഷമമായി. കുറച്ച് ഇന്ധനംകൊണ്ടു കൂടുതൽ ഉത്പാദനം നടക്കുന്നു. ഒരു ഡോളർ ഉത്പാദനത്തിന് 2000ൽ വേണ്ടതിന്റെ മൂന്നിലൊന്ന് ഇന്ധനം മതി ഇന്ന്.
മൂന്ന്: നിർമിതബുദ്ധി ഉപയോഗിച്ചുതുടങ്ങിയതോടെ ജോലിക്കാരുടെ കാര്യക്ഷമത കൂടി. കുറച്ചു ജോലിക്കാർ, കൂടുതൽ റിസൽട്ട്. വിഭവങ്ങളെപ്പറ്റി പണ്ടുണ്ടായിരുന്ന വേവലാതി വേണ്ടെന്നായി.
International
ദുബായ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ രണ്ട് യുഎഇ ടാങ്കറുകളിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ.
യുഎഇയുടെ ടാങ്കറിന് നേരെയാണ് മിസൈലാക്രമണമുണ്ടായത്. ആറ് ഇന്ത്യക്കാരും രണ്ട് യുക്രെയ്ൻ സ്വദേശികളുമുൾപ്പെടെ എട്ടുപേർക്കാണ് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്.
ഇറാനിൽ യുഎസ് നടത്തിയ ആക്രമണങ്ങളെ തുടർന്ന് നടത്തിയ പ്രത്യാക്രമണമാണ് യുഎഇയുടെ ടാങ്കറിന് നേരെയുണ്ടായത്. അതേസമയം ഹോർമുസിൽ അമേരിക്ക വീണ്ടും നാവിക ഉപരോധം തുടങ്ങി. ഹോർമുസ് ഇനി അമേരിക്ക കൈകാര്യം ചെയ്യുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
ഇതിനുപിന്നാലെ മറുപടിയുമായി ഇറാനും രംഗത്തെത്തി. ഹോർമുസ്കൈകാര്യം ചെയ്യാൻ അമേരിക്കയെ അനുവദിക്കില്ലെന്നും ചെങ്കടലിൽ ബാബ് അൽ മന്ദബ് അടയ്ക്കുമെന്നും ഇറാൻ തിരിച്ചടിച്ചു. ഇന്ധന വിപണി തകരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
International
ദുബായ്: പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിനു നേർക്കുണ്ടായ ആക്രമണത്തെത്തുടർന്ന് അമേരിക്ക ഇറാനിൽ ഉടനീളം ബോംബാക്രണം നടത്തി.
ബഹറിൽ, യുഎഇ, കുവൈറ്റ്, ഖത്തർ, ഒമാൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്ക് ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് യുഎസ്-ഇറാൻ സംഘർഷമുണ്ടാകുന്നത്. ഇന്നലെ രാവിലെയായിരുന്നു യുഎസ് ആക്രമണം. ഇറാനിൽ 140 കേന്ദ്രങ്ങളിലായിരുന്നു ബോംബാക്രമണം.
കഴിഞ്ഞ രണ്ടു തവണത്തെ അപേക്ഷിച്ച് ഇത്തവണ യുഎസ് ആക്രമണം രൂക്ഷമായിരുന്നു. മിസൈൽ, ഡ്രോൺ ലോഞ്ച് കേന്ദ്രങ്ങൾ, ആയുധ ഡിപ്പോകൾ, കമ്യൂണിക്കേഷൻ ശൃംഖല തുടങ്ങിയ കേന്ദ്രങ്ങളായിരുന്നു പ്രധാനമായും യുഎസ് ലക്ഷ്യമിട്ടത്. ഇറാന്റെ ഒരു നാവിക ഓഫീസർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇന്നലെ വൈകുന്നേരം ഇറാനിലെ ഖെഷം ദ്വീപിലെ സൈനികകേന്ദ്രങ്ങളും അമേരിക്ക ആക്രമിച്ചു.
ഹോർമുസ് അടച്ചെന്ന് ഇറാൻ ഇന്നലെ രാവിലെ പ്രഖ്യാപിച്ചു. ഹോർമുസിന്റെ നിയന്ത്രണം തങ്ങൾക്കായിരിക്കുമെന്നും ഇതിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ചാർജ് ഈടാക്കുമെന്നും ഇറാൻ അറിയിച്ചു. ഏകപക്ഷീയ കരാറുകളുടെ യുഗം അവസാനിച്ചെന്ന് ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് അറിയിച്ചു. അതേസമയം, ഹോർമുസ് തുറന്നുതന്നെ കിടക്കുകയാണെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഹോർമുസ് നിയന്ത്രിക്കുന്നത് ഇറാനല്ലെന്നും ഗതാഗതം സുഗമമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ-ഒമാൻ വിദേശകാര്യ മന്ത്രിമാർ ഹോർമുസ് സംബന്ധിച്ച് ശനിയാഴ്ച ചർച്ച നടത്തിയിരുന്നു.
സൈപ്രസ് പതാകയേന്തിയ ജിഎഫ്എക്സ് ഗാലക്സി എന്ന കപ്പലിനു നേർക്കായിരുന്നു ഇന്നലെ ഇറാൻ ആക്രമണം നടത്തിയത്. കപ്പലിലെ ഇന്ത്യക്കാരനായ ജീവനക്കാരനെ കാണാതായി. 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. കപ്പലിലെ മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരായിരുന്നു.
തീപിടിച്ച കപ്പലിന്റെ എൻജിൻ റൂമിനു കാര്യമായ കേടുപാടുണ്ടായി. ഒമാൻ തീരത്തിനു സമീപത്തുകൂടിയായിരുന്നു കപ്പൽ സഞ്ചരിച്ചിരുന്നത്. അംഗീകാരമില്ലാത്തെ പാതയിലൂടെ സഞ്ചരിച്ച കപ്പലിനു മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചുവെന്നും തുടർന്നാണ് ആക്രമണം നടത്തിയതെന്നും ഇറാന്റെ റവലൂഷണറി ഗാർഡ് വ്യക്തമാക്കി.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചെന്ന ഇറാൻ പ്രഖ്യാപനത്തെ തള്ളി അമേരിക്ക രംഗത്ത്. ഹോർമുസ് തുറന്നു തന്നെ കിടക്കുമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു.
അന്താരാഷ്ട്ര ജലപാതയിൽ തടസങ്ങൾ ഇല്ലെന്നും സുരക്ഷ ഉറപ്പാക്കാൻ എല്ലായിപ്പോഴും തയാറാണെന്നും അമേരിക്കൻ നാവികസേന വ്യക്തമാക്കി. എന്നാൽ ഹോർമുസ് വഴി ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ഇറാനിൽ 140 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ അമേരിക്കയ്ക്കെതിരെ ഗൾഫ് മേഖല ലക്ഷ്യമിട്ടാണ് ഇറാൻ പ്രത്യാക്രമണം നടത്തുന്നത്. സൗദിയൊഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ജോർദാനിലേക്കും ഇറാൻ ആക്രമണം നടത്തി.
International
മസ്കറ്റ്: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിനു തടസം നിൽക്കില്ലെന്ന് പരസ്യമായി സമ്മതിക്കണമെന്ന് അമേരിക്ക ഇറാനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
അടുത്തിടെ ഹോർമുസിൽ കപ്പൽ ആക്രമിച്ചത് അബദ്ധത്തിലായിരുന്നുവെന്നും തീവ്ര നിലപാടുകൾ പുലർത്തുന്ന വിമത വിഭാഗമാണ് ആക്രമണത്തിനു പിന്നിലെന്നും അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് ഇറാൻ സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഒമാനിൽ നടക്കുന്ന ചർച്ചയിൽ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവരാണ് അമേരിക്കയെ പ്രതിനിധീകരിക്കുന്നത്.
ഇറാനിൽനിന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ചർച്ചയിൽ സജീവമായി ഇടപെടുന്നുണ്ട്.
“ഞങ്ങൾക്കു തെറ്റു പറ്റി, നമുക്ക് ചർച്ച തുടരാം” എന്നാവശ്യപ്പെട്ട് ഇറേനിയൻ സംഘം സമീപിച്ചുവെന്നാണ് അമേരിക്കൻ വൃത്തങ്ങൾ വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടലിനു വഴിതെളിച്ച ഹോർമുസിലെ കപ്പൽ ആക്രമണത്തിനു പിന്നിൽ തീവ്രനിലപാടുകൾ പുലർത്തുന്ന വിമതരാണെന്നും അമേരിക്കയുമായുള്ള ചർച്ചകൾ അട്ടിമറിക്കാൻവേണ്ടിയായിരുന്നു കപ്പലാക്രമണമെന്നും ഇറേനിയൻ സംഘം പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ഹോർമുസിൽ ഇനി കപ്പലുകൾ ആക്രമിക്കില്ലെന്ന പരസ്യ ഉറപ്പ് നല്‍കണമെന്നും നേരത്തേയുണ്ടായ ആക്രമണം തെറ്റായിപ്പോയെന്നു സമ്മതിക്കണമെന്നും അമേരിക്ക ഇറാനോട് മധ്യസ്ഥർ വഴി ആവശ്യപ്പെട്ടു.
International
ടെഹ്റാൻ: യുഎസ്-ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിലെ മുൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ രക്തത്തിനു പകരം ചോദിക്കുമെന്ന് മകനും ഇപ്പോഴത്തെ പരമോന്നത നേതാവുമായ മുജ്തബ ഖമനയ്.
അലി ഖമനയ്യുടെ സംസ്കാരത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് മുജ്തബ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികാരം അനിവാര്യമാണ്. തങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും നടന്നിരിക്കും. ഖമനയ്യുടെ സംസ്കാരത്തിന് ലക്ഷങ്ങൾ സംബന്ധിച്ചത് ശത്രുവിനെ തകർക്കുന്നതിനു തുല്യമാണെന്നും അതിനു നന്ദി പറയുന്നുവെന്നും മുജ്തബ കൂട്ടിച്ചേർത്തു.
International
ദുബായ്: അമേരിക്ക തങ്ങളുടെ ആക്രമണങ്ങൾ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഇറാനിലെ വിവിധകേന്ദ്രങ്ങളിൽ വീണ്ടും അജ്ഞാത വ്യോമാക്രമണം.
തെക്കൻ ഇറാനിലെ വിവിധ മേഖലകളിലാണ് ആക്രമണമുണ്ടായത്. ആക്രമണങ്ങൾക്കു പിന്നിൽ ആരാണെന്നതിനെക്കുറിച്ച് ഇറാൻ ഭരണകൂടം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
എന്നാൽ, അമേരിക്കൻ സൈനികനീക്കങ്ങൾക്കു സഹായം നൽകുന്നുവെന്നാരോപിച്ച് ഒരു ഇറാനിയേൻ പാർലമെന്റ് അംഗം യുഎഇയ്ക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
International
ദുബായ്: തുടർച്ചയായ രണ്ടാം ദിവസവും പരസ്പരം ആക്രമണം തുടർന്ന് അമേരിക്കയും ഇറാനും. ഇറാനിലെ 90 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. തങ്ങളുടെ ഏക ആണവോർജ പ്ലാന്റ് ആക്രമിക്കപ്പെട്ടതായി ഇറാൻ അറിയിച്ചു. ബഹ്റിൻ, കുവൈറ്റ്, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സേനാ താവളങ്ങളിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി ഇറാൻ തിരിച്ചടിച്ചു. കുവൈറ്റിൽ ഒരാൾക്കു പരിക്കേറ്റു.
ജോർദാനിലേക്കു തൊടുത്തത് 10 മിസൈലുകൾ
ജോർദാനിലെ യുഎസ് സേനാ താവളത്തിലേക്ക് ഇന്നലെ ഉച്ചകഴിഞ്ഞ് ഇറാന്റെ ആക്രമണമുണ്ടായി. പത്തു മിസൈലുകളാണു ജോർദാൻ ലക്ഷ്യമാക്കി തൊടുത്തത്. രണ്ടു ദിവസത്തെ യുഎസ് ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടെന്നും 78 പേർക്കു പരിക്കേറ്റെന്നും ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിലേറെയും സൈനികരാണ്.
ചൊവ്വാഴ്ച ഹോർമുസിൽ മൂന്നു കപ്പലുകൾക്കു നേർക്ക് ഇറാൻ ആക്രമണം നടത്തിയതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. തുടർന്ന് വെടിനിർത്തൽ അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. കപ്പലുകൾക്ക് നേർക്ക് ആക്രമണം തുടർന്നാൽ ഇറാന് വൻ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ് ഇന്നലെ മുന്നറിയിപ്പു നൽകി. ഇറാനിലെ വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റുകൾ എന്നിവ തകർക്കുമെന്നും ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇതിനിടെ, സമവായത്തിനായി ഖത്തർ ശ്രമമാരംഭിച്ചു. സമാധാനശ്രമങ്ങൾ തുടരുമെന്ന് ഖത്തർ അധികൃതർ അറിയിച്ചു.
വിമർശനവുമായി ഖത്തർ
അതേസമയം, ഹോർമുസിൽ കപ്പലുകൾ ആക്രമിച്ച ഇറാനെതിരേ ഖത്തർ വിമർശനമുയർത്തി. ഖത്തർ പ്രധാനമന്ത്രി, ഒമാൻ, തുർക്കി വിദേശകാര്യ മന്ത്രിമാർ, പാക് സേനാ മേധാവി എന്നിവരുമായി ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സംസാരിച്ചു.
80 കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം
ബുധനാഴ്ച ഇറാനിലെ 80 കേന്ദ്രങ്ങളിലാണ് യുഎസ് സേന ആക്രമണം നടത്തിയത്. ഇന്നലെ ബുഷേറിലെ ഇറാന്റെ ആണവോർജ പ്ലാന്റിനു നേർക്കും തെക്കൻ തുറമുഖ നഗരങ്ങളിലും ആക്രമണമുണ്ടായി. വ്യോമപ്രതിരോധ സംവിധാനങ്ങൾ, തീരനിരീക്ഷണ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണകേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയായിരുന്നു ഇന്നലെ പുലർച്ചെ യുഎസ് സേന ലക്ഷ്യമിട്ടത്. അതേസമയം, ഇറാനിലെ ആക്രമണം അവസാനിപ്പിച്ചെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഏപ്രിൽ എട്ടിലെ വെടിനിർത്തലിനു ശേഷം ആദ്യമായി ഇറാനിലെ പാലങ്ങൾ യുഎസ് ആക്രമിച്ചു. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാരം നടന്ന മഷാദിലേക്കുള്ള രണ്ടു പാലങ്ങൾ ആക്രമിക്കപ്പെട്ടതായി ഇറാനിലെ റവലൂഷണറി ഗാർഡ് അറിയിച്ചു.
ആണവായുധമുണ്ടാക്കില്ലെന്ന നിലപാടിൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ ആലോചിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ബുധനാഴ്ച ഹോർമുസിലൂടെ വെറു എട്ടു കപ്പലുകൾ മാത്രമാണ് കടന്നുപോയത്. ചൊവ്വാഴ്ച 36 കപ്പലുകൾ സഞ്ചരിച്ചിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാലു ദിവസത്തെ യുദ്ധത്തിൽ 11 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷമുൾപ്പെടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് നൊബേൽ പുരസ്കാരം ലഭിക്കേണ്ടതായിരുന്നു. മറ്റാരേക്കാളും നൊബേൽ തനിക്ക് അവകാശപ്പെട്ടതായിരുന്നെന്നും ട്രംപ് പറഞ്ഞു. എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപിന്റെ പരാമർശം.
ഇന്ത്യ-പാക് സംഘർഷം ആണവ യുദ്ധമാകാൻ പോകുകയായിരുന്നു. യുദ്ധത്തിൽ 11 വിമാനങ്ങൾ വെടിവച്ചിട്ടതായും ട്രംപ് പറഞ്ഞു. എന്നാൽ ഇരുരാജ്യങ്ങൾക്കും എത്ര വീതം വിമാനങ്ങൾ നഷ്ടമായെന്നോ, ആകെ തകർന്ന വിമാനങ്ങളുടെ എണ്ണമാണോ ഇതെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.
സംഘർഷം അവസാനിപ്പിച്ചതിലൂടെ 30 മുതൽ 50 ദശലക്ഷം വരെ ജീവൻ രക്ഷിച്ചതിനു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് തനിക്ക് നന്ദി പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു.
യുദ്ധം തുടർന്നിരുന്നെങ്കിൽ മരണം അതിലും വളരെ കൂടുതലാകുമായിരുന്നു ട്രംപ് പറഞ്ഞു.
International
ടെഹ്റാൻ: സമാധാന ചർച്ചകളും ധാരണകളും ഉരുത്തിരിയുന്നതിനിടെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ മൂന്നു കപ്പലുകൾക്കു നേർക്ക് ഇറാൻ ആക്രമണം നടത്തിയതോടെ വീണ്ടും സംഘർഷഭരിതമായി പശ്ചിമേഷ്യ. ഇതിനു തിരിച്ചടിയായി ഇറാനിലെ എൺപതോളം കേന്ദ്രങ്ങളിലാണ് ഇന്നു പുലർച്ചെ യുഎസ് ആക്രമണം നടത്തിയത്.
സംഘർഷം കടുത്തതോടെ ഇറാനുമേൽ അമേരിക്ക വീണ്ടും കർശനമായ എണ്ണ ഉപരോധം ഏർപ്പെടുത്തി. കഴിഞ്ഞ മാസം ഒപ്പുവച്ച താത്കാലിക കരാറിന്റെ ഭാഗമായി ഓഗസ്റ്റ് 21 വരെ ഇറാനിൽനിന്ന് എണ്ണ വിൽക്കാൻ നൽകിയിരുന്ന അനുമതി യുഎസ് ട്രഷറി റദ്ദാക്കി. ഈമാസം 17നകം എണ്ണ വ്യാപാര ഇടപാടുകൾ പൂർണമായും അവസാനിപ്പിക്കാനാണ് അമേരിക്കയുടെ നിർദേശം.
പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം മൂർച്ഛിച്ചതോടെ ആഗോളവിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില 5.8 ശതമാനം വർധിച്ച് ബാരലിന് 76.2 ഡോളറിലെത്തി. യുഎസ് ബെഞ്ച്മാർക്കായ ഡബ്ല്യുടിഐ ക്രൂഡ് വിലയും 2.75 ശതമാനം ഉയർന്ന് 72.38 ഡോളറായി.
അമേരിക്കയ്ക്ക് പിന്തുണയുമായി നാറ്റോ
പുതിയ സംഭവവികാസങ്ങളിൽ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ അമേരിക്കയ്ക്കു പൂർണ പിന്തുണ പ്രഖ്യാപിച്ചു. വെടിനിർത്തൽ കരാർ നിലനിൽക്കെ കപ്പലുകളെ ഇറാൻ ആക്രമിച്ച സാഹചര്യത്തിൽ അമേരിക്കയുടെ സൈനിക നടപടി തികച്ചും അനിവാര്യമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാൻ ഒരുകാരണവശാലും ആണവശേഷി കൈവരിക്കില്ലെന്നു സഖ്യകക്ഷികൾ ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ സംസാരിക്കുകയായിരുന്നു മാർക്ക് റൂട്ടെ.
International
ടെഹ്റാൻ / വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്കുനേരേയുണ്ടായ ആക്രമണത്തെത്തുടർന്ന് ഇറാനെതിരേ ശക്തമായി തിരിച്ചടിച്ച് അമേരിക്ക. ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ കേന്ദ്രങ്ങൾ തുടങ്ങി 80 ഓളം കേന്ദ്രങ്ങളിലാണ് അമേരിക്ക ഇന്നു പുലർച്ചെ ആക്രമണം നടത്തിയത്.
ഇതിനു മറുപടിയായി ബഹറിനിലെയും കുവൈറ്റിലെയും യുഎസ് താവളങ്ങളിലേക്കു മിസൈലുകളും ഡ്രോണുകളും അയച്ച് ഇറാനും തിരിച്ചടിച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ മാസം ഒപ്പുവച്ച താത്കാലിക വെടിനിർത്തൽ പ്രതിസന്ധിയിലായിരിക്കുകയാണ്. സംഘർഷം വീണ്ടും രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില ഉയർന്നു.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഖത്തർ, സൗദി അറേബ്യ എന്നിവരുടേതുൾപ്പെടെ മൂന്ന് എണ്ണക്കപ്പലുകൾക്കുനേരേ കഴിഞ്ഞ ദിവസങ്ങളിൽ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഇതിനുപിന്നിൽ ഇറാനാണെന്ന് ആരോപിച്ചാണ് യുഎസ് സെൻട്രൽ കമാൻഡ് ശക്തമായ വ്യോമാക്രമണം നടത്തിയത്.
ദക്ഷിണ ഇറാനിലെ ബന്ദർ അബ്ബാസ്, ഖാർഗ് ദ്വീപ്, സിരിക്, ഖേഷ്മം ദ്വീപ് എന്നിവിടങ്ങളിലായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ 60ഓളം ചെറിയ ബോട്ടുകൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, കമാൻഡ് സെന്ററുകൾ ഉൾപ്പെടെ 80ലധികം ലക്ഷ്യസ്ഥാനങ്ങൾ അമേരിക്കൻ ബോംബാക്രമണത്തിൽ തകർന്നു.
ഇതിനു മറുപടിയായി യുഎസ് നേവിയുടെ ബഹറിനിലെ അഞ്ചാം ഫ്ലീറ്റ് ആസ്ഥാനവും കുവൈറ്റിലെ അലി അൽ സാലം വ്യോമത്താവളവും ഉൾപ്പെടെ 85 പ്രമുഖ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കുനേരേ ആക്രമണം നടത്തിയതായി ഇറാൻ വിപ്ലവഗാർഡുകൾ അറിയിച്ചു. തങ്ങളുടെ സൈനികനീക്കത്തിൽ ഇടപെടാൻ ശ്രമിച്ച അമേരിക്കയുടെ ഒരു എംക്യു-9 അത്യാധുനിക ഡ്രോൺ വെടിവച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്ന് കുവൈറ്റിലും ബഹറിനിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.
കഴിഞ്ഞ മാസം ഒപ്പുവച്ച 14 ഇന താത്കാലിക സമാധാന കരാറിന്റെ നഗ്നമായ ലംഘനമാണ് അമേരിക്ക നടത്തുന്നതെന്ന് ഇറാൻ ആരോപിച്ചു. എന്നാൽ, കപ്പലുകൾക്കുനേരേയുള്ള ആക്രമണം അംഗീകരിക്കാനാകില്ലെന്നും അതിനു കടുത്ത വില നൽകേണ്ടിവരുമെന്നും അമേരിക്ക വ്യക്തമാക്കി.
സംഘർഷം കടുത്തതോടെ ഇറാനുമേൽ അമേരിക്ക വീണ്ടും കർശനമായ എണ്ണ ഉപരോധം ഏർപ്പെടുത്തി. കഴിഞ്ഞ മാസം ഒപ്പുവച്ച താത്കാലിക കരാറിന്റെ ഭാഗമായി ഓഗസ്റ്റ് 21 വരെ ഇറാനിൽനിന്ന് എണ്ണ വിൽക്കാൻ നൽകിയിരുന്ന അനുമതി യുഎസ് ട്രഷറി റദ്ദാക്കി. ഈമാസം 17നകം എണ്ണ വ്യാപാര ഇടപാടുകൾ പൂർണമായും അവസാനിപ്പിക്കാനാണ് അമേരിക്കയുടെ നിർദേശം.
പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം മൂർച്ഛിച്ചതോടെ ആഗോളവിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില 5.8 ശതമാനം വർധിച്ച് ബാരലിന് 76.2 ഡോളറിലെത്തി.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി സന്ദർശിച്ചു.
സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ആക്രമണത്തിൽ മരണപ്പെട്ട ഇന്ത്യൻ പൗരന്റെ മൃതദേഹവും അംബാസഡർ സന്ദർശിച്ചു.
കുവൈറ്റ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ് ജനറൽ മാനേജർ ബ്രിഗേഡിയർ അബ്ദുൾറഹീം അൽ-അവാദിയുമായി അവർ ചർച്ച നടത്തി.
കുവൈറ്റ് അധികൃതർ കൈക്കൊണ്ട കൃത്യതയാർന്നതും മാതൃകാപരവുമായ നടപടികൾക്ക് അവർ കൃതജ്ഞത രേഖപ്പെടുത്തി.
മരിച്ചയാളുടെ ബന്ധുക്കളുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാനാവശ്യമായ ക്രമീകരണങ്ങൾ നടത്തി വരികയാണെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും എംബസി ഉറപ്പുനൽകിയിട്ടുണ്ട്.
പരിക്കേറ്റവരുടെ ആരോഗ്യനില എംബസി അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും മികച്ച ചികിത്സയും സഹായവും ഉറപ്പാക്കാൻ ആശുപത്രി അധികൃതരുമായും കുടുംബങ്ങളുമായും നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്നും സ്ഥാനപതി വ്യക്തമാക്കി.
NRI
കുവൈറ്റ് സിറ്റി: നിലവിലെ സാഹചര്യങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പരിഗണിച്ച് സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ താത്കാലികമായി നിർത്തിവച്ചതായി കുവൈറ്റ് എയർവേയ്സ് അറിയിച്ചു.
കമ്പനിയുടെ എക്സ് അക്കൗണ്ടിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ, ബാധിക്കപ്പെട്ട സർവീസുകൾ പുനഃക്രമീകരിക്കുമെന്നും പുതിയ യാത്രാ തീയതികൾ യാത്രക്കാരെ നേരിട്ട് അറിയിക്കുമെന്നും വ്യക്തമാക്കി.
യാത്രക്കാർ ഏറ്റവും പുതിയ വിവരങ്ങൾക്കായി കുവൈറ്റ് എയർവേയ്സിന്റെ ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരണമെന്നും കമ്പനി അഭ്യർഥിച്ചു.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും അവസാനിപ്പിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം തുടരാൻ പാർലമെന്റിന്റെ (കോൺഗ്രസ്) അനുമതി ആവശ്യമില്ലെന്ന് സ്ഥാപിക്കാനാണ് ഈ നീക്കത്തിലൂടെ ട്രംപ് ശ്രമിക്കുന്നത്.
വെള്ളിയാഴ്ച കോൺഗ്രസ് നേതാക്കൾക്ക് അയച്ച കത്തിലാണ് ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷങ്ങൾ അവസാനിച്ചതായി ട്രംപ് വ്യക്തമാക്കിയത്. വെടിനിർത്തലിനു ശേഷം ഇറാനുമായി വെടിവയ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1973ലെ ‘വാർ പവേഴ്സ് റെസല്യൂഷൻ’ പ്രകാരം, കോൺഗ്രസിന്റെ അനുമതിയില്ലാതെ ഒരു പ്രസിഡന്റിനു 60 ദിവസം മാത്രമേ സൈനിക നടപടി തുടരാനാകൂ. ഈ കാലാവധി അവസാനിക്കാനിരിക്കെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.
District News
ആലപ്പുഴ: നിർമാണമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി നിർമാണ സാമഗ്രികൾക്കുണ്ടായ വിലക്കയറ്റവും തൊഴിലാളി ക്ഷാമവും. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നാണ് വിലക്കയറ്റം രൂക്ഷമായത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സിമന്റ്, ടൈൽ, കമ്പി, ഇലക്ട്രിക് വയർ തുടങ്ങിയ ഉത്പന്നങ്ങൾക്ക് കാര്യമായ വില വർധനയുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് അയൽ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്കു പോയതിനാൽ തൊഴിലാളികളുടെ ക്ഷാമവും നേരിടുകയാണ്.
വേനൽ കാലത്താണ് കെട്ടിട നിർമാണ മേഖല പൊതുവേ സജീവമാകുന്നത്. കാലവർഷം എത്തുന്നതിന് മുൻപ് പണി തീർക്കാൻ കരാറുകാർ ഓടിനടക്കുന്നതിനിടെയാണ് യുദ്ധവും ആസാം, ബംഗാൾ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും പ്രതിസന്ധി സൃഷ്ടിച്ചത്. യുദ്ധത്തെ തുടർന്ന് കടൽ വഴിയുള്ള ചരക്കു നീക്കം തടസപ്പെട്ടതും പെട്രോളിയം ഉത്പന്നങ്ങളുടെ ക്ഷാമത്തിൽ സിമന്റ്, ടൈൽ, സ്റ്റീൽ പ്ലാന്റുകളുടെ പ്രവർത്തനം തടസപ്പെട്ടതും വില വർധനയ്ക്കിടയാക്കിയിട്ടുണ്ട്.
വീടുകളുടെയും സർക്കാർ കെട്ടിടങ്ങളുടെയും കരാറെടുത്തവരാണ് വിലക്കയറ്റവും സാധനങ്ങളുടെ ദൗർലഭ്യവും മൂലം പദ്ധതികൾ പൂർത്തിയാക്കാനാകാതെ കഷ്ടപ്പെടുന്നത്. പ്രതികൂല സാഹചര്യത്തിൽ നിലവിൽ സ്ക്വയർ ഫീറ്റിന് 2,000 രൂപയിൽ താഴെ ചെയ്തുവരുന്ന ജോലികൾ 2200 മുതൽ 2500 വരെ നിരക്കിലാക്കിയാലേ തുടരാൻ കഴിയൂവെന്നാണ് നിർമാണ കരാറുകാർ പറയുന്നത്.
ഇഷ്ടികയ്ക്കും കോൺക്രീറ്റ് ടൈലുകൾക്കും ക്ഷാമം
ഹോളോ ബ്രിക്സ്, ഇഷ്ടിക നിർമാണ കമ്പനികളിൽ അധികവും അന്യസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇവർ കൂട്ടത്തോടെ നാട്ടിലേക്ക് പോയതോടെ നിർമാണം പൂർണമായും നിർത്തി. ഇത് സിമന്റ് കട്ടകൾക്കും ഹോളോ ബ്രിക്സിനും ക്ഷാമം സൃഷ്ടിച്ചിട്ടുണ്ട്. തറയിൽ പാകുന്ന കോൺക്രീറ്റ് ടൈലുകളുടെ നിർമാണവും തൊഴിലാളി ക്ഷാമം മൂലം നിർത്തിയിരിക്കുകയാണ്. വേനൽ കടുത്തതോടെ ജലദൗർലഭ്യവും മറ്റൊരു പ്രതിസന്ധിയാണ്. നിർമാണാവശ്യത്തിനുള്ള വെള്ളത്തിന് 1,000 ലിറ്ററിന് 3,000 രൂപവരെയാണ് നിരക്ക്.
NRI
നെടുമ്പാശേരി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കുവൈറ്റിൽ കുടുങ്ങിയ 250 പേർ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തി. യുദ്ധത്തെത്തുടർന്ന് കുവൈറ്റ് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. കുവൈറ്റിൽനിന്നു റോഡ് മാർഗം ദമാമിലെത്തി അവിടെനിന്നാണു വിമാനമാർഗം നെടുമ്പാശേരിയിലെത്തിയത്.
പ്രവാസി വെൽഫെയർ ഫോറത്തിന്റെ നേതൃത്വത്തിലാണ് ചാർട്ടേഡ് വിമാനം സജ്ജമാക്കിയത്. സന്ദർശക വീസയിലും മറ്റും കുവൈറ്റിലെത്തി തിരിച്ചുവരാൻ ബുദ്ധിമുട്ടിയവരും ജോലി നഷ്ടപ്പെട്ടവർ ഉൾപ്പെടെയുള്ളവരും സംഘത്തിൽ ഉണ്ടായിരുന്നു.
ഒരാഴ്ച മുമ്പ് മറ്റൊരു ചാർട്ടേഡ് വിമാനത്തിൽ 250 പേർ കുവൈറ്റിൽനിന്ന് എത്തിയിരുന്നു . തുടർന്ന് തിരിച്ചുപോകാൻ കഴിയാതിരുന്ന പ്രവാസികളെ അതേ വിമാനത്തിൽത്തന്നെ കുവൈറ്റിലേക്കു തിരിച്ച് കൊണ്ടുപോകുകയും ചെയ്തു.
International
ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിനിടെ നിർണായക നീക്കവുമായി ഇറാന്റെ പരമോന്നത നേതാവ് മോജ്തബ ഖമനയ്. താത്കാലികമായി വെടിനിർത്താൻ ഇറാൻ സൈന്യത്തിന് അദ്ദേഹം ഉത്തരവിട്ടു. എന്നാൽ, ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്നും ഇസ്രയേലിനും സഖ്യകക്ഷികൾക്കും ശക്തമായ താക്കീത് നൽകിക്കൊണ്ടാണ് ഈ പ്രഖ്യാപനം.
സൈനിക നീക്കങ്ങൾ തത്കാലം നിർത്തിവെക്കാൻ മോജ്തബ ഖമനയ് ഇറാൻ സായുധ സേനയ്ക്ക് നിർദേശം നൽകി. മേഖലയിലെ സംഘർഷം നിയന്ത്രിക്കാനുള്ള നീക്കമാണിതെന്ന് വിലയിരുത്തപ്പെടുന്നു. വെടിനിർത്തൽ ഉത്തരവിട്ടെങ്കിലും ശത്രുരാജ്യങ്ങൾക്കുള്ള ജാഗ്രതാ നിർദേശം.
അദ്ദേഹം പിൻവലിച്ചിട്ടില്ല. യുദ്ധം അവസാനിച്ചിട്ടില്ലെന്നും ഏത് നിമിഷവും പ്രത്യാക്രമണത്തിന് ഇറാൻ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്ന മോജ്തബ ഖമേനി നേരിട്ട് സൈന്യത്തിന് നിർദ്ദേശം നൽകുന്നത് ഇറാന്റെ അധികാര ഘടനയിലെ മാറ്റങ്ങളെ സൂചിപ്പിക്കുന്നു. സൈനികർക്ക് വിശ്രമവും അടുത്ത നീക്കങ്ങൾ ആസൂത്രണം ചെയ്യാനുള്ള സമയവും നൽകുന്നതിനൊപ്പം, രാജ്യാന്തര തലത്തിൽ നയതന്ത്രപരമായ സമ്മർദം ചെലുത്തുക എന്നതും ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
International
ടെഹ്റാൻ: ഇസ്രയേലും അമേരിക്കയുമായുള്ള സംഘർഷം കടുക്കുന്നതിനിടെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ടെഹ്റാൻ തെരുവുകളിൽ. ഇസ്ലാമിക് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന രാത്രികാല ചടങ്ങിലാണ് അദ്ദേഹം അപ്രതീക്ഷിതമായി തെരുവുകളിലെത്തിയത്.
"ജനങ്ങളുടെ ആവേശത്തിൽ നിന്ന് ശക്തി ഉൾക്കൊള്ളാനാണ് ഞാൻ വന്നത്," എന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ഐക്യവും ഒത്തൊരുമയും തന്നെ സന്തോഷിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ ഈ സന്ദർശനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ഇറാനിലെ ഭരണനേതൃത്വത്തെ ഇല്ലാതാക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ അരാഗ്ചിയുടെ ഈ പരസ്യമായ ഇടപെടൽ വലിയ പ്രാധാന്യത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.
ഇറാൻ സർക്കാർ ജനങ്ങൾക്കിടയിൽ ഒറ്റപ്പെട്ടുവെന്ന ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് വിദേശകാര്യ മന്ത്രിയുടെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ഇതിന് മുൻപ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ടെഹ്റാൻ തെരുവുകളിൽ ജനങ്ങളെ സന്ദർശിച്ചിരുന്നു.
International
വാഷിംഗ്ടൺ: ഇറാന്റെ ഭരണസംവിധാനം തകർന്നുവെന്നും രാജ്യം കടുത്ത അനിശ്ചിതത്വത്തിലാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാന്റെ പരമോന്നത നേതാവ് ഇനി പരമോന്നതനല്ലെന്നും അദ്ദേഹം മരിച്ചുവെന്നും ട്രംപ് വ്യക്തമാക്കി.
പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ട ആയത്തുള്ള മുജ്തബ ഖമേനിയും കൊല്ലപ്പെടുകയോ അല്ലെങ്കിൽ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. അതിനാലാണ് അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തത്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും ആശയവിനിമയ ശൃംഖലകളും പൂർണമായി തകർക്കപ്പെട്ടു.
സൈനിക ഉദ്യോഗസ്ഥരെല്ലാം വധിക്കപ്പെട്ടുവെന്നും ട്രംപ് പരിഹാസരൂപേണ പറഞ്ഞു. ഫെബ്രുവരി 28ന് തുടങ്ങിയ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ അമേരിക്കൻ സൈനിക നീക്കങ്ങൾ പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്നും ട്രംപ് അവകാശപ്പെട്ടു.
NRI
കുവൈറ്റ് സിറ്റി: മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ മുടങ്ങിയ സാഹചര്യത്തിൽ ഇന്ത്യയിൽ കുടുങ്ങിപ്പോയ ആരോഗ്യ പ്രവർത്തകരെ ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) കുവൈറ്റിലെത്തിച്ചു.
ആർഇജി ലേണിംഗ് സെന്റർ, ജസീറ എയർവേസ് എന്നിവയുമായി സഹകരിച്ചാണ് നാട്ടിൽ നിന്ന് ആരോഗ്യ പ്രവർത്തകരെയും കുടുംബാംഗങ്ങളെയും കുവൈറ്റിലെത്തിച്ചത്.
നഴ്സുമാർ ഉൾപ്പെടെ അൻപതിലധികം ആളുകളടങ്ങുന്ന ആദ്യ ബാച്ച് യാത്രക്കാർ കൊച്ചിയിൽ നിന്ന് സൗദി അറേബ്യയിലെ ഖൈസുമ എയർപോർട്ട് വഴിയാണ് കുവൈത്തിലെത്തിയത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലും ഇന്ത്യയിൽ ഇന്ധന പ്രതിസന്ധിയുണ്ടാകില്ലെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് മതിയായ ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നും നിലവിലെ ആഗോള സാഹചര്യം കണക്കിലെടുത്ത് രാജ്യം ഊർജ മേഖലയിൽ സ്വയംപര്യാപ്തതം ആകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോള എണ്ണ വിതരണത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ നേരത്തെ തന്നെ കരുതലായി വലിയ തോതിൽ ക്രൂഡ് ഓയിൽ ശേഖരിച്ചിട്ടുണ്ട്. അതിനാൽ ഉടനടി ഒരു പ്രതിസന്ധി രാജ്യത്തുണ്ടാകില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. യുദ്ധത്തിൽ പങ്കാളികളായ രാജ്യങ്ങൾ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുനരുപയോഗ ഊർജം, ഗ്രീൻ ഹൈഡ്രജൻ, എഥനോൾ മിശ്രിതം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് വഴി ഇന്ത്യയെ ഊർജ സ്വതന്ത്രമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. യുദ്ധം മൂലം ആഗോള സമ്പദ്വ്യവസ്ഥ വെല്ലുവിളികൾ നേരിടുമ്പോൾ ഭാരതം കരുതലോടെയാണ് മുന്നോട്ട് പോകുന്നതെന്നും, വിതരണ ശൃംഖലകൾ തടസ്സപ്പെടാതിരിക്കാൻ നയതന്ത്ര തലത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Business
ടോക്കിയോ: അമേരിക്ക-ഇസ്രയേൽ-ഇറാൻ പോരാട്ടം കടുക്കുന്ന സാഹചര്യത്തിൽ ഇന്നു രാവിലെ ഏഷ്യൻ ഓഹരി വിപണികളിൽ കനത്ത ഇടിവ് രേഖപ്പെടുത്തി. യുദ്ധം നാലാം വാരത്തിലേക്കു കടക്കുമ്പോൾ ആഗോള സമ്പദ്വ്യവസ്ഥയിലുണ്ടായ അനിശ്ചിതത്വമാണ് വിപണിയെ ബാധിച്ചത്.
ജപ്പാനിലെ നികൈ സൂചിക വ്യാപാരത്തിന്റെ തുടക്കത്തിൽതന്നെ 4.8 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയയിലെ കോസ്പി സൂചികയിലും 5.5 ശതമാനത്തിലധികം ഇടിവുണ്ടായി. യുദ്ധം നീണ്ടുനിൽക്കുന്നത് നിക്ഷേപകരിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ഇതിനിടെ, പശ്ചിമേഷ്യയിലെ സംഘർഷം ആഗോള ഇന്ധന വിപണിയെ ഉലയ്ക്കുന്ന സാഹചര്യത്തിൽ, ഡീസൽ, ദ്രാവക പ്രകൃതിവാതകം എന്നിവയുടെ തടസമില്ലാത്ത വ്യാപാരം ഉറപ്പാക്കാൻ ഓസ്ട്രേലിയയും സിംഗപുരും ധാരണയായി. ഇരു രാജ്യങ്ങളിലെയും നേതാക്കൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ഊർജ വിതരണം വർധിപ്പിക്കാനും അനാവശ്യമായ ഇറക്കുമതി-കയറ്റുമതി നിയന്ത്രണങ്ങൾ ഒഴിവാക്കി വ്യാപാര മേഖല സുതാര്യമാക്കുന്നതിനും ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കും. പുതുക്കാവുന്ന ഊർജസ്രോതസുകളിലേക്കുള്ള മാറ്റം വേഗത്തിലാക്കാനും പ്രാദേശിക സഹകരണം ശക്തിപ്പെടുത്താനും പ്രസ്താവന ആഹ്വാനം ചെയ്യുന്നു.
Leader Page
യുദ്ധം എന്നത് ഇന്നു വെറുമൊരു വിദൂരദൃശ്യമല്ല; അതൊരു അനുഭവമാണ്. ദൂരെയെവിടെയോ വെടിയൊച്ചകൾ മുഴങ്ങുമ്പോൾ അത് നമ്മുടെ നാട്ടിലെ നിശബ്ദമായ അടുക്കളകളെപ്പോലും അസ്വസ്ഥമാക്കുന്നുണ്ട്. മാർച്ചിലെ ഈ പുലരികളിൽ ലോകം ഒരു പുതിയ ചരിത്രസന്ധിയിലാണ്.
പശ്ചിമേഷ്യയിലെയും കിഴക്കൻ യൂറോപ്പിലെയും ആകാശങ്ങൾ ചുവക്കുമ്പോൾ, അതിന്റെ കനൽ വീഴുന്നത് ഓരോ സാധാരണക്കാരന്റെയും സ്വപ്നങ്ങളിലേക്കാണ്. ജറൂസലെമിലെ സൈറണുകൾക്കിടയിൽനിന്ന് ഈ ലേഖനം എഴുതുമ്പോൾ, ആയുധങ്ങളുടെ കണക്കുപുസ്തകങ്ങൾക്കപ്പുറം യുദ്ധം മനുഷ്യജീവിതത്തിൽ ഏൽപ്പിക്കുന്ന ആഴത്തിലുള്ള മുറിവുകളെക്കുറിച്ചാണ് നമുക്ക് സംസാരിക്കാനുള്ളത്.
ഭൂപടങ്ങളിൽ വരച്ചുചേർത്ത അതിരുകൾക്കപ്പുറത്ത്, വിശപ്പിന്റെയും അതിജീവനത്തിന്റെയും പുതിയൊരു യുദ്ധമുഖം ഓരോ സാധാരണക്കാരന്റെയും വീട്ടുമുറ്റത്ത് തുറക്കപ്പെട്ടിരിക്കുന്നു. ലോകം ഇന്നു തീപിടിച്ച ഒരു ആഗോള ഭൂപടമാണ്. പശ്ചിമേഷ്യയിലും കിഴക്കൻ യൂറോപ്പിലും ആളിപ്പടരുന്ന സംഘർഷങ്ങൾ ആഗോളക്രമത്തെ പാടെ മാറ്റിമറിച്ചിരിക്കുന്നു. അതിർത്തികളിലെ വെടിയൊച്ചകൾക്കപ്പുറം, ഈ യുദ്ധം ഓരോ സാധാരണക്കാരന്റെയും അടുക്കളയിലും സ്വീകരണമുറിയിലും ഏൽപ്പിക്കുന്ന ആഘാതങ്ങൾ സമാനതകളില്ലാത്തതാണ്.
അദൃശ്യമായ മുറിവുകൾ, ഭക്ഷ്യസുരക്ഷ
യുദ്ധം കേവലം മിസൈലുകളെയല്ല, മറിച്ച് ലോകത്തിന്റെ സാമ്പത്തിക നട്ടെല്ലിനെയാണ് തകർക്കുന്നത്. ഇന്ധനവില ബാരലിന് 110 ഡോളർ കടന്നതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ പണപ്പെരുപ്പം നിയന്ത്രണാതീതമായി. യുദ്ധം അതിർത്തികളിലല്ല, മറിച്ച് ലോകത്തിന്റെ തീൻപാത്രങ്ങളിലാണ് യഥാർഥ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ‘ലോകത്തിന്റെ ഭക്ഷണക്കൂട’ എന്നറിയപ്പെടുന്ന യുക്രെയ്ൻ-റഷ്യ മേഖലയും, ഊർജ-വള ഉത്പാദന കേന്ദ്രമായ പശ്ചിമേഷ്യയും ഒരുപോലെ സംഘർഷത്തിലായതാണ് ഈ തകർച്ചയ്ക്ക് കാരണം.
ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം, 2026 പകുതിയോടെ ആഗോളതലത്തിൽ 36.5 കോടിയിലധികം ആളുകൾ കടുത്ത ഭക്ഷ്യക്ഷാമം നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്. ഇത് 2024നെ അപേക്ഷിച്ച് 15% കൂടുതലാണ്. ഇതു സംബന്ധിച്ച മറ്റു പ്രധാന കണക്കുകൾ താഴെ പറയുന്നു:
ഗോതമ്പ് വിതരണം: ലോകത്തെ ഗോതമ്പ് കയറ്റുമതിയുടെ 30% കൈകാര്യം ചെയ്തിരുന്ന റഷ്യ-യുക്രെയ്ൻ മേഖലയിൽ നിന്നുള്ള വിതരണം യുദ്ധം മൂലം കുറഞ്ഞു. ഇത് ഈജിപ്ത്, ലെബനൻ തുടങ്ങിയ രാജ്യങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി.
വളം വില: ലോകത്തെ പ്രധാന വളം കയറ്റുമതിക്കാരായ റഷ്യയിൽനിന്നും ബെലാറസിൽനിന്നുമുള്ള വിതരണം തടസപ്പെട്ടതോടെ ആഗോള വിപണിയിൽ വളത്തിന്റെ വില 80% വരെ വർധിച്ചു. ഇത് ഇന്ത്യയുൾപ്പെടെയുള്ള കാർഷിക രാജ്യങ്ങളിൽ കൃഷിച്ചെലവ് കുത്തനെ കൂട്ടി.
പാചക എണ്ണ: ലോകത്തെ സൂര്യകാന്തി എണ്ണയുടെ 50 ശതമാനവും ഉത്പ്പാദിപ്പിക്കുന്നത് യുക്രെയ്നിലാണ്. യുദ്ധം മൂലം വിതരണ ശൃംഖല തകർന്നതോടെ അന്താരാഷ്ട്ര വിപണിയിൽ പാചക എണ്ണയുടെ വിലയിൽ 25-30% വർധനയുണ്ടായി.
പ്രോട്ടീൻ ലഭ്യത: മൃഗങ്ങൾക്കുള്ള തീറ്റയുടെ (ചോളം, സോയ) വില കൂടുന്നത് പാൽ, മുട്ട, ഇറച്ചി എന്നിവയുടെ വില വർധിപ്പിക്കുകയും സാധാരണക്കാരുടെ ഭക്ഷണത്തിലെ പ്രോട്ടീൻ ലഭ്യത കുറയ്ക്കുകയും ചെയ്യുന്നു.
പല രാജ്യങ്ങളും ഭക്ഷ്യസുരക്ഷ മുൻനിർത്തി ധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചത് വിപണിയിൽ കൃത്രിമമായ ക്ഷാമം സൃഷ്ടിക്കുന്നു. വികസ്വര രാജ്യങ്ങളിൽ പട്ടിണി വർധിക്കുന്നത് അടുത്ത തലമുറയുടെ ആരോഗ്യത്തെയും വളർച്ചയെയും ബാധിക്കുന്നു. ഒരു മിസൈലിന്റെ വിലകൊണ്ട് ഒരു ഗ്രാമത്തിന് ഒരു വർഷം മുഴുവൻ നൽകാനുള്ള ഭക്ഷണം വാങ്ങാൻ സാധിക്കും.
തകരുന്ന വിതരണ ശൃംഖല
2026ൽ ആഗോള ഗതാഗത മേഖല നേരിടുന്ന പ്രധാന വെല്ലുവിളികൾ ഇവയാണ്:
ഒരു ഇസ്രയേൽ പ്രവാസിയുടെ ഡയറി
രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഉയരുന്ന സൈറണുകൾ ഇന്ന് ഇസ്രയേലിലെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇവിടത്തെ ‘ബോംബ് ഷെൽട്ടറുകൾ’ ഇന്ന് വെറുമൊരു മുറിയല്ല, മറിച്ച് ജീവൻ മുറുകെപ്പിടിക്കാനുള്ള അഭയസ്ഥാനങ്ങളാണ്. തുടർച്ചയായ മിസൈൽ ആക്രമണങ്ങൾ ജനങ്ങളിൽ വലിയ മാനസികാഘാതം ഉണ്ടാക്കുന്നു.
ഇതിനിടയിലും മാനുഷികമായ കാഴ്ചകൾ പ്രതീക്ഷ നൽകുന്നു. പരിക്കേറ്റവർക്കായി രക്തം നൽകുന്നവരും സന്നദ്ധ പ്രവർത്തകരും സജീവമാണ്. സ്വന്തം ജീവൻ അപകടത്തിലായിരിക്കുമ്പോഴും തങ്ങൾ പരിചരിക്കുന്ന വയോധികരെ ഉപേക്ഷിക്കാതെ കൂടെനിൽക്കുന്ന മലയാളി കെയർടേക്കർമാർ മനുഷ്യത്വത്തിന്റെ ഉദാത്തമായ മാതൃകകളാണ്.
സമാധാനമുള്ള നാളെ വരുമോ?
ആരാണ് ശരി, ആരാണ് തെറ്റ് എന്ന രാഷ്ട്രീയ തർക്കങ്ങൾക്കപ്പുറം, യുദ്ധം തോൽപ്പിക്കുന്നത് സാധാരണക്കാരെയാണ്. ആയുധങ്ങൾകൊണ്ട് യുദ്ധം ജയിച്ചെന്ന് അവകാശപ്പെടുന്നവർക്ക് ഒരിക്കലും മനുഷ്യന്റെ തകർന്ന മനസിനെ പഴയപടിയാക്കാൻ കഴിയില്ല. ആയുധങ്ങൾക്കായി ചെലവഴിക്കുന്ന ഓരോ രൂപയും ലോകത്തിന്റെ പട്ടിണി മാറ്റാനുള്ള അന്നമായിരുന്നെങ്കിൽ എന്ന് നാം ആശിച്ചുപോകുന്നു. തോക്കുകൾ നിശബ്ദമാകുന്ന, കുട്ടികൾ ഭയമില്ലാതെ സ്കൂളുകളിൽ പോകുന്ന, സമാധാനം എന്ന വാക്കിന് അർഥം കൈവരുന്ന ഒരു നാളേക്കായി നമുക്ക് കാത്തിരിക്കാം.
International
ദുബായി: പശ്ചിമേഷ്യയിൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലും ഖത്തറിലും ഇത്തവണ ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല. ഈദ് പ്രാർഥനകൾ മോസ്കുകൾ കേന്ദ്രീകരിച്ചായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അതിനിടെ ഇന്ന് പുലർച്ചെ ദുബായിൽ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുണ്ട്. ഏത് ആക്രമണം തടയാനും വ്യോമപ്രതിരോധം സജ്ജമെന്ന് അധികൃതർ അറിയിച്ചു. അതിനിടെ ഹൊർമുസ് കടലിടുക്കിന്റെ സുരക്ഷക്ക് യുഎസ് നടത്തുന്ന പരിശ്രമങ്ങളിൽ പങ്കാളിയായെക്കുമെന്ന് യുഎഇ അധികൃതർ പറഞ്ഞു.
പ്രസിഡന്റിന്റെ ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് ഒരു ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനുമായി യുഎഇ ഇപ്പോൾ ചർച്ച നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാൻ വിമുഖത കാണിക്കുന്ന യൂറോപ്യൻ സഖ്യകക്ഷികളുടെ നിലപാടിൽ ട്രംപ് നിരാശനാണെന്ന് യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം പറഞ്ഞു.
ഇറാൻ ആണവായുധം നിർമിക്കുന്നത് തടയേണ്ടത് യുഎസിന്റെ മാത്രം ആവശ്യമാണെന്ന തരത്തിലുള്ള യൂറോപ്യൻ രാജ്യങ്ങളുടെ സമീപനം വളരെ ദയനീയമാണെന്നും സെനറ്റർ കുറ്റപ്പെടുത്തി. ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രയേലും ആരംഭിച്ച സംയുക്ത സൈനിക നീക്കത്തിന് മറുപടിയായി ഇറാൻ അടച്ചിട്ട ഹോർമുസ് ജലപാത സുരക്ഷിതമാക്കാൻ സഹായിക്കണമെന്നാണ് ട്രംപ് സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിരുന്നു.
International
വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധം ഉടൻ അവസാനിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാറുണ്ടാക്കാൻ ഇറാൻ തയാറാണെങ്കിലും വ്യവസ്ഥകൾ പര്യാപ്തമല്ലാത്തതിനാൽ അതിനു താൻ തയാറല്ലെന്നും ട്രംപ് എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇറാൻ കരാറിനായി ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ നിബന്ധനകൾ തൃപ്തികരമല്ലെന്നും ശക്തമായ വ്യവസ്ഥകളിന്മേൽ മാത്രമേ ഉടമ്പടി സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരാറിലെ നിബന്ധനകൾ എന്തൊക്കെയായിരിക്കണം എന്നതിനെക്കുറിച്ച് വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. ആണവ താത്പര്യങ്ങൾ ഉപേക്ഷിക്കാനുള്ള ഇറാന്റെ സന്നദ്ധത എന്തായാലും കരാറിലുണ്ടാകുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പൂർണമായും തകർത്തെന്നും ട്രംപ് അവകാശപ്പെട്ടു. ഒരു രസത്തിന് അവിടെ വീണ്ടും ആക്രമണം നടത്തിയേക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു. എണ്ണവില ഉയർന്നേക്കുമെന്ന ആശങ്ക അദ്ദേഹം തള്ളിക്കളഞ്ഞു. എണ്ണയും ഗ്യാസും ആവശ്യത്തിനുണ്ടെന്ന് ട്രംപ് പറഞ്ഞു.
ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയ് ജീവിച്ചിരിപ്പുണ്ടോയെന്ന് തനിക്കറിയില്ലെന്ന് ട്രംപ് പറഞ്ഞു. “മുജ്തബ ജീവിച്ചിരിപ്പില്ലെന്നാണ് താൻ കേട്ടത്. ജീവിച്ചിരിപ്പുണ്ടെങ്കിൽ രാജ്യത്തിനുവേണ്ടി ബുദ്ധിപരമായി അദ്ദേഹത്തിനു ചെയ്യാൻ കഴിയുന്നതു കീഴടങ്ങുകയെന്നതാണ് ’’- ട്രംപ് കൂട്ടിച്ചേർത്തു.
NRI
കുവൈറ്റ് സിറ്റി: രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനം തടസപ്പെടാതെ മുന്നോട്ടു കൊണ്ടുപോകാനായി വിവിധ സ്ഥലങ്ങളിൽ ബാക്കപ്പ് ഡീസൽ ജനറേറ്ററുകൾ വിതരണം ചെയ്തതായി വൈദ്യുതി മന്ത്രാലയം അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ വൈദ്യുതി ഗ്രിഡിനെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉണ്ടായാൽ വൈദ്യുതി വിതരണം തടസപ്പെടാതെ തുടരാനാണ് ഈ മുൻ കരുതൽ നടപടി സ്വീകരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
വൈദ്യുതി വിതരണ സംവിധാനത്തിൽ ഉണ്ടാകാവുന്ന തകരാറുകൾ പരിഹരിക്കുന്നതിനായി എമർജൻസി-മെയിന്റനൻസ് സംഘങ്ങൾ 24 മണിക്കൂറും സജ്ജമായിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: മേഖലയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യം കണക്കിലെടുത്ത്, രാജ്യത്തെ ആറ് ഗവർണറേറ്റുകളിലായി 95 അടിയന്തര ഷെൽട്ടറുകൾ സജ്ജമാക്കാൻ കുവൈറ്റ് സാമൂഹിക കാര്യ മന്ത്രാലയം ഉത്തരവിട്ടു.
അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഷെൽട്ടറുകൾ വിവിധ സ്കൂളുകളിലായിരിക്കും ക്രമീകരിച്ചിരിക്കുക. ഇതുമായി ബന്ധപ്പെട്ട് യൂണിയൻ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റീസിന് മന്ത്രാലയം പ്രത്യേക സർക്കുലർ അയച്ചിട്ടുണ്ട്.
ഓരോ അഭയകേന്ദ്രത്തിലും ഏകദേശം 400 പേർക്ക് ആവശ്യമായ ഭക്ഷണം കരുതണം. ഒരാൾക്കു പ്രതിദിനം മൂന്നു നേരം എന്ന കണക്കിൽ വെള്ളം, ലഘുഭക്ഷണം, മറ്റ് അവശ്യസാധനങ്ങൾ എന്നിവ സഹകരണ സംഘങ്ങൾ ഉറപ്പാക്കണം.
ഈ സാധനങ്ങൾ വെയർഹൗസുകളിൽ ഉടൻ ശേഖരിച്ചു വയ്ക്കാൻ സഹകരണ സംഘങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രാലയത്തിന്റെ നിർദേശം ലഭിക്കുന്ന മുറയ്ക്ക് ഇവ വിതരണം ചെയ്യണം.
മെത്തകൾ, പുതപ്പുകൾ, തലയണകൾ തുടങ്ങിയവ ലഭ്യമാക്കാനുള്ള ചുമതല ചാരിറ്റബിൾ സൊസൈറ്റികൾക്കാണ്. ഇവർ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് ഇത് ഏകോപിപ്പിക്കും.
അടിയന്തര സാഹചര്യം നേരിടാൻ ഓരോ ഗവർണറേറ്റിലും പ്രവർത്തനങ്ങൾ ക്രമീകരിക്കാനും വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കാനും മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് കുവൈറ്റ് ഈ നീക്കത്തെ കാണുന്നത്.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സുപ്രധാന സർക്കാർ ആസ്ഥാനങ്ങളെയും തന്ത്ര പ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണങ്ങൾ സൈന്യം പ്രതിരോധിച്ചതായി അധികൃതർ അറിയിച്ചു.
കുവൈറ്റ് എയർവേസിന്റെ ഇന്ധന ടാങ്കിനു നേരെ നടന്ന ആക്രമണം സൈന്യം നിർവീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ സഊദ് അബ്ദുൽ അസീസ് അൽ ഉതൈബി പറഞ്ഞു.
സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനത്തിനു നേരെയും ഞായറാഴ്ച അതിരാവിലെ ആക്രമണമുണ്ടായി. രണ്ടു സംഭവങ്ങളിലും ആളപായങ്ങളുണ്ടായതായി റിപ്പോർട്ടുകളില്ല.
Kerala
തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
മുഖ്യമന്ത്രി നടത്തിയ ഇറാൻ അനുകൂല പ്രസ്താവന പ്രീണന രാഷ്ട്രീയമാണെന്നും മലയാളികൾ താമസിക്കുന്ന ജിസിസി രാഷ്ട്രങ്ങളെ ആക്രമിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുദ്ധം പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചതാണ്. ബിജെപി ഇറാനെ തള്ളുന്നില്ല. ഇറാൻ കപ്പലിന് സംരക്ഷണം നൽകിയത് കേന്ദ്രസർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് രാഹുൽ ഗാന്ധി രാഷ്ട്രീയ നാടകം നടത്തിയെന്നും അദ്ദേഹം വിമർശിച്ചു. ഇന്ധിരാ ഗാന്ധി ഗ്യാരന്റി പ്രഖ്യാപനത്തിൽ ചർച്ച നടക്കണം. കോൺഗ്രസിന്റെ പൊള്ളയായ വാഗ്ദാന രാഷ്ട്രീയം പുറത്തുവരണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
NRI
ബെര്‍ലിന്‍: ഇസ്രയേല്‍ - ഇറാന് സൈനിക നീക്കം ശക്തമായതോടെ യൂറോപ്പില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ വലിയ പ്രതിസന്ധിയില്‍. ഇറാന് വ്യോമാതിര്‍ത്തി അടച്ചതും മിസൈല്‍ ആക്രമണ ഭീഷണിയും കാരണം ലണ്ടന്‍, പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ സുരക്ഷിത പാതകളിലൂടെ തിരിച്ചുവിടുകയാണ്.
∙ സര്‍വീസുകള്‍ വെട്ടിക്കുറച്ചു പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് വരും ദിവസങ്ങളിലെ സര്‍വീസുകളില്‍ എയര്‍ ഇന്ത്യ മാറ്റം വരുത്തിയിട്ടുണ്ട്.
∙ റദ്ദാക്കല്‍: ഇസ്രയേലിലേക്കും ഇറാനിലേക്കും സമീപ രാജ്യങ്ങളിലേക്കുമുള്ള ഭൂരിഭാഗം സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവച്ചു.
∙ യാത്രാ സമയം: ഇറാന് വ്യോമാതിര്‍ത്തി ഒഴിവാക്കി ചുറ്റിക്കറങ്ങി പറക്കേണ്ടി വരുന്നത് ലണ്ടന്‍ - ഡല്‍ഹി, ലണ്ടന്‍ - കൊച്ചി തുടങ്ങിയ സര്‍വീസുകളുടെ യാത്രാ സമയം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് അധിക ഇന്ധന ചെലവിനും കാരണമാകുന്നു.
∙ പ്രത്യേക സര്‍വീസുകള്‍: ഗള്‍ഫ് മേഖലയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ 23 പ്രത്യേക സര്‍വീസുകള്‍ ഇന്ന് നടത്തുന്നുണ്ടെങ്കിലും യൂറോപ്യന്‍ റൂട്ടുകളില്‍ നിയന്ത്രണം തുടരുകയാണ്.
∙ യാത്രക്കാര്‍ ശ്രദ്ധിക്കാന്‍ യൂറോപ്പില്‍ നിന്ന് നാട്ടിലേക്ക് വരാനിരിക്കുന്നവരും തിരിച്ചു പോകാനിരിക്കുന്നവരുമായ പ്രവാസികള്‍ വിമാനക്കമ്പനിയുടെ ഔദ്യോഗിക അറിയിപ്പുകള് ശ്രദ്ധിക്കണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
നിലവില്‍ വിമാനങ്ങള്‍ റദ്ദാക്കിയ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണ്ണമായും തിരികെ നല്‍കാനോ അല്ലെങ്കില്‍ സൗജന്യമായി മറ്റൊരു തീയതിയിലേക്ക് മാറ്റാനോ ഉള്ള സൗകര്യം എയര്‍ ഇന്ത്യ ഒരുക്കിയിട്ടുണ്ട്.
∙ സുരക്ഷയ്ക്കാണ് മുന്‍ഗണന യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് സര്‍വീസുകള്‍ ക്രമീകരിക്കുന്നത്. സംഘര്‍ഷ മേഖലയ്ക്ക് മുകളിലൂടെ വിമാനങ്ങള്‍ പറക്കില്ലെന്ന് എയര്‍ ഇന്ത്യ ഉറപ്പ് നല്‍കിയിട്ടുണ്ട്.
ജര്‍മനിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ക്ക് യാത്രാ സമയം വര്‍ധിക്കും, പ്രവാസികള്‍ ശ്രദ്ധിക്കുക. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ജര്‍മനിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുകളെയും കാര്യമായി ബാധിച്ചു തുടങ്ങി.
ഇറാന്റെ വ്യോമാതിര്‍ത്തി ഒഴിവാക്കി വിമാനങ്ങള്‍ തിരിച്ചുവിടുന്നതിനാല്‍ ജര്‍മ്മനിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം വിമാനത്തിലിരിക്കേണ്ടി വരും.
∙ ജര്‍മനിയിലെ നിലവിലെ സ്ഥിതി ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക് എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും നിലവില്‍ എയര്‍ ഇന്ത്യ സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും താഴെ പറയുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുക:
∙ യാത്രാ സമയം: ഇറാന് വ്യോമാതിര്‍ത്തി പൂര്‍ണ്ണമായും ഒഴിവാക്കി ഈജിപ്ത്, സൗദി അറേബ്യ അല്ലെങ്കില്‍ മധ്യേഷ്യ വഴി ചുറ്റിക്കറങ്ങി പറക്കുന്നതിനാല്‍ ഒന്ന് മുതല്‍ രണ്ട് മണിക്കൂര്‍ വരെ അധിക സമയം യാത്രയ്ക്കായി വേണ്ടിവരും.
∙ സര്‍വീസ് മാറ്റങ്ങള്‍: സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്ത് വിമാനങ്ങള്‍ അവസാന നിമിഷം റദ്ദാക്കാനോ സമയം മാറ്റാനോ സാധ്യതയുണ്ട്.
∙ കണക്ഷന് വിമാനങ്ങള്‍: ഗള്‍ഫ് രാജ്യങ്ങള്‍ വഴി കണക്ഷന് ഫ്ലൈറ്റുകളില്‍ (ഉദാഹരണത്തിന് എമിറേറ്റ്സ്, ഇത്തിഹാദ്) നാട്ടിലേക്ക് പോകാനിരുന്ന പല പ്രവാസികളും നിലവില്‍ ജര്‍മനിയില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഇവര്‍ക്കായി എയര്‍ ഇന്ത്യ പ്രത്യേക ക്രമീകരണങ്ങള്‍ ആലോചിക്കുന്നുണ്ട്.
∙ യാത്രക്കാര്‍ ചെയ്യേണ്ടത് ഫ്ലൈറ്റ് സ്ററാറ്റസ് പരിശോധിക്കുക: എയര്‍ ഇന്ത്യയുടെ വെബ്സൈറ്റോ മൊബൈല്‍ ആപ്പോ വഴി നിങ്ങളുടെ ഫ്ലൈറ്റ് കൃത്യസമയത്തുണ്ടോ എന്ന് ഉറപ്പുവരുത്തുക.
റീഫണ്ട്/റീ ബുക്കിംഗ്: വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയാണെങ്കില്‍ അധിക ചെലവില്ലാതെ തീയതി മാറ്റാനോ ടിക്കറ്റ് തുക തിരികെ വാങ്ങാനോ എയര്‍ ഇന്ത്യ സൗകര്യം നല്‍കുന്നുണ്ട്.
മുന്‍കൂട്ടി എത്തുക: വിമാനത്താവളങ്ങളിലെ തിരക്കും പരിശോധനകളും കണക്കിലെടുത്ത് നേരത്തെ തന്നെ ചെക്ക്ഇന്‍ കൗണ്ടറുകളില്‍ എത്താന്‍ ശ്രമിക്കുക.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് എയര്‍ലൈനുകളുടെ വെബ്സൈറ്റോ ആപ്പോ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക.
ഫ്ലൈറ്റുകള്‍ റദ്ദാക്കപ്പെട്ടാല്‍ ടിക്കറ്റ് തുക പൂര്‍ണമായും തിരികെ ലഭിക്കാനോ സൗജന്യമായി മറ്റൊരു തീയതിയിലേക്ക് മാറ്റാനോ യാത്രക്കാര്‍ക്ക് അവകാശമുണ്ട്.
NRI
റോം: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറ്റലിയിലെ മലയാളികളുടെ യാത്ര ദുരിതത്തിന് പരിഹാരം കാണണമെന്ന് വേൾഡ് മലയാളി കൗണ്‍സില്‍ റോം പ്രൊവിൻസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോബി ആണ്ടൂകുന്നേലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിൽ ചെയർമാൻ ജെജി മാന്നാർ ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.
പശ്ചിമേഷ്യന്‍ മേഖലയിലാകെ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങള്‍ വഴി ആണ് ഇറ്റലിയിൽ നിന്നും കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങൾ സർവീസ് നടത്തുന്നത് യുദ്ധം ആരംഭിച്ച സമയം മുതൽ മുൻകൂട്ടി ബുക്ക് ചെയ്ത രോഗികൾ, വീസാ കാലാവധി കഴിഞ്ഞതും വാർഷിക പരീക്ഷ സമയത്ത് കുട്ടികളുടെ ആവശ്യത്തിനു, വീസാ നടപടികളാക്കായി വന്ന വിദ്യാർഥികൾ, അവധിക്കാലം ചെലവഴിക്കാന്‍ കാത്ത് ഇരുന്നവർക്കും അടിയന്തിര സാഹചര്യങ്ങളില്‍ നാട്ടിലെത്തേണ്ടവര്‍ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തി ചാര്‍ട്ടേഡ് വിമാനങ്ങളില്‍ മുൻഗണന ക്രമത്തിൽ യാത്ര ചെയ്യാൻ ഇന്ത്യൻ ഭരണകൂടവും ഇന്ത്യന്‍ എംബസിയും സംസ്ഥാന സര്‍ക്കാറും ആവശ്യമായ സഹായങ്ങൾ ചെയ്തു പ്രശ്നങ്ങള്‍പരിഹരിക്കാന്‍ മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രതിനിധികളുടെ യോഗത്തില്‍ വിമാനസര്‍വീസുകള്‍, റീഫണ്ട്, അമിത വിമാനക്കൂലി, ട്രാന്‍സിറ്റ് ടൂറിസ്റ്റ് യാത്രക്കാര്‍ തുടങ്ങിയവരുടെ വിഷയങ്ങളും ചര്‍ച്ച നടത്തി. മലയാളികൾ ഭരണകൂടവും ഇന്ത്യന്‍ എംബസികളും നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് യോഗത്തിൽ അറിയിച്ചു.
ഷിജി ജോസഫ്, ഫിലിപ്പ് കുര്യാക്കോസ്, ജോമോൻ പത്തിൽചിറ, ബെന്നി ജോസഫ്, മറീന ജോബി, മൈക്കിൾ കുരിയപളളി, തോമസ് വെള്ളൂർ, രാജീവ് വെങ്ങാട്ട്, സിജി ജോർജ്, തോമസ് കല്ലറ എന്നിവർ പ്രസംഗിച്ചു.
NRI
കുവൈറ്റ് സിറ്റി: ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ വീരചരമം പ്രാപിച്ച നാവിക സേനാംഗങ്ങളായ സർജന്റ് വലീദ് മജീദ് സുലൈമാൻ, സർജന്റ് അബ്ദുൽ അസീസ് അബ്ദുൽ മുഹ്സിൻ ദഖിൽ നാസർ എന്നിവർക്ക് കുവൈറ്റ് വീരോചിതമായ വിട നൽകി.
ഇവരുടെ സംസ്കാര ചടങ്ങിൽ ആയിരങ്ങൾ പങ്കെടുത്തു. സൈന്യത്തിലും സർക്കാർ കേന്ദ്രങ്ങളിലുമുള്ള ഉന്നതർ ചടങ്ങുകളിൽ പങ്കാളികളായി.
NRI
കുവൈറ്റ് സിറ്റി: മിഡിൽ ഈസ്റ്റിലെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കായി ആവുന്നതെല്ലാം ഇന്ത്യൻ എംബസി ചെയ്യുന്നുണ്ടെന്ന് അംബാസഡർ പരമിത ത്രിപാഠി പറഞ്ഞു. ഇന്ത്യൻ സമൂഹത്തോടായി നടത്തിയ പ്രത്യേക വേർച്വൽ സന്ദേശത്തിലാണ് അംബാസഡർ ഇക്കാര്യം പറഞ്ഞത്.
ഇന്ത്യക്കാരടക്കമുള്ള മുഴുവൻ ജനങ്ങളുടെയും സുരക്ഷയ്ക്കായി ജാഗ്രതയോടെയും പ്രഫഷണൽ മികവോടെയും കഠിനാധ്വാനം ചെയ്യുന്ന കുവൈറ്റ് സർക്കാരിനോടുള്ള കൃതജ്ഞത അംബാസഡർ എടുത്തു പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായും ഇന്ത്യ, കുവൈറ്റ് വിദേശ കാര്യ മന്ത്രിമാർ തമ്മിലും ഫോണിൽ സംസാരിച്ചതായും സ്ഥിതി ഗതികൾ ഇന്ത്യാ ഗവൺമെന്റ് സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതായും അംബാസഡർ പറഞ്ഞു.
കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് താഴെ പറയും കാര്യങ്ങൾ അംബാസഡർ ഓർമിപ്പിച്ചു.
1. ഇന്ത്യൻ എംബസി ഈ പ്രത്യേക സാഹചര്യത്തിൽ 24 മണിക്കൂറും സേവന സന്നദ്ധമായി പ്രവർത്തിക്കും.
2. 24 മണിക്കൂറും പ്രവർത്തിക്കുന്ന എംബസി ഹെല്പ് ലൈനുമായും എംബസി ഇമെയിൽ മുഖേനയും എന്ത് സഹായത്തിനും ബന്ധപ്പെടാവുന്നതാണ്.
3. കുവൈറ്റിലെ നാല് എംബസി സേവന കേന്ദ്രങ്ങളും റംസാൻ സമയക്രമം പാലിച്ച് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്.
4. കുവൈറ്റ് സർക്കാരും ഇന്ത്യൻ എംബസിയും പുറപ്പെടീക്കുന്ന എല്ലാ നിർദ്ദേശങ്ങളും അറിയിപ്പുകളും എംബസി വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും ലഭ്യമാണ്.
അവ ഫോളോ ചെയ്യാൻ ശ്രമിക്കുക. ഔദ്യോഗിക നിർദ്ദേശങ്ങൾ മാത്രം ആശ്രയിക്കുക.
5. എയർ പോർട്ട് അടച്ചത് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതരുമായി സംസാരിച്ചു വരികയാണ്.
6. മാർച്ച് അഞ്ച് വരെയുള്ള സിബിഎസ്ഇ പരീക്ഷകൾ നിർത്തി വെച്ചിരിക്കുന്ന വിവരം എംബസി നേരത്തെ അറിയിച്ചിരുന്നു. പരീക്ഷാ പുനക്രമീകരണം സിബിഎസ്ഇ പ്രഖ്യാപിക്കുന്നതായിരിക്കും.
അനാവശ്യമായി പുറത്ത് പോകാതിരിക്കാൻ അംബാസഡർ പ്രത്യേകം ആവശ്യപ്പെട്ടു. ഇന്ത്യൻ അസോസിയേഷനുകളുമായും ഇന്ത്യൻ മാധ്യമ സമൂഹവുമായും എംബസി ഓൺലൈൻ മീറ്റിംഗ് ചേർന്ന് കാര്യങ്ങൾ വിലയിരുത്തിയതയും അംബാസഡർ പറഞ്ഞു.
NRI
കോട്ടയം: ഇറാന് ആക്രമിച്ചതോടെ ഗള്‍ഫ് മേഖലയിലെ മലയാളി കുടുംബങ്ങളും നാട്ടിലുള്ള അവരുടെ ബന്ധുക്കളും ആശങ്കയിലായി. ആദ്യഘട്ടത്തില്‍ ബാധിക്കാതിരുന്ന ഒമാനിലും ആക്രമണം ഉണ്ടായതോടെ പ്രവാസികള്‍ കടുത്ത ആശങ്കയിലാണ്.
ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കി സുരക്ഷ ഉറപ്പുവരുത്തുവാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് വിവിധരാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലെ ജനങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന് വ്യക്തമാക്കിയത് പ്രതീക്ഷ നല്കുന്നു.
അറബ് മേഖലയിലെ യുദ്ധഭീതിയില്‍ ആശങ്കയിലായിരിക്കുന്നത് ജില്ലയിലെ ആയിരക്കണക്കിനു കുടുംബങ്ങളാണ്. തൊഴില്‍, വ്യാപാര ആവശ്യങ്ങള്‍ക്കായി കുടുംബമൊന്നാകെയോ, മക്കളോ, പിതാവോ, മാതാവോ ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ആയിരക്കണക്കിനു കുടുംബങ്ങള്‍ ജില്ലയിലുണ്ട്.
ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗള്‍ഫ് നാടുകളിലെ കേരളീയര്‍ നിലവില്‍ സുരക്ഷിതരാണെങ്കിലും പ്രവാസികളായ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതാവസ്ഥകള്‍ മലയാളികളെ ആശങ്കപ്പെടുത്തുകയാണ്.
ഗള്‍ഫിലെ തങ്ങളുടെ ജോലി സ്ഥലങ്ങളിലേക്കുള്ള യാത്രാമധ്യേ എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയവരുടെയും വിവരങ്ങള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. യുദ്ധഭീതി അലട്ടുമ്പോഴും എല്ലാം ഇട്ടെറിഞ്ഞ് പോകാന്‍ സാധിക്കാത്ത വല്ലാത്ത ജീവിതാവസ്ഥകളാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക്.
അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്, ഉം അല്‍ ഖുവൈന്‍, ഫുജുറെ, റാസല്‍ ഖൈമ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് നാട്ടിലെത്താനും ഇപ്പോല്‍ സാഹചര്യമില്ല. ഈ സ്ഥലങ്ങളെല്ലാം രണ്ടു ദിവസങ്ങളിലായി രാത്രിയും പകലും സ്ഫോടന ശബ്ദങ്ങളാല്‍ മുഖരിതമാണ്.
ആര്‍ക്കും പരുക്കോ മറ്റുപ്രശ്നങ്ങളോ ഇല്ലെങ്കിലും യുദ്ധഭീതി നിലനില്‍ക്കുന്നത് ആശങ്കാജനകമാണ്. യുദ്ധഭീതി നീണ്ടാല്‍ അവശ്യ വസ്തുക്കള്‍ക്കുള്‍പ്പെടെ ക്ഷാമം നേരിടുമെന്നതും തിരിച്ചടിയാണ്. പെട്ടെന്നുള്ള യുദ്ധമാരംഭമായിരുന്നതിനാല് പലര്‍ക്കും സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
വിമാനത്താവളങ്ങള്‍ പൂട്ടുകയും വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തതോടെ രാജ്യത്തെയും വിദേശത്തെയും വിമാനത്താവളങ്ങളില്‍ കുടുങ്ങിയവരിലും ജില്ലയില്‍നിന്നും ഏറെ പേരുണ്ട്.
അവധിയ്ക്ക് നാട്ടിലെത്തി, വിസ കാലാവധി തീരും മുമ്പേ തിരികെ എത്താന്‍ കഴിയാതെ ആശങ്കയിലാരിക്കുന്നവരും താത്കാലിക വിസയ്ക്ക് അറേബ്യന്‍ രാജ്യങ്ങളിലേക്ക് പോയി, എന്നു തിരിച്ചുവരാന്‍ കഴിയുമെന്നറിയാതെ അരക്ഷിതാവസ്ഥയിലായിരിക്കുന്നവരുമുണ്ട്.
കുടുംബത്തില്‍ മരണം പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായിട്ടും യാത്ര സാധിക്കാത്ത അവസ്ഥയും ചിലര്‍ക്കുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ ജില്ലയില്‍നിന്നുള്ള നഴ്സുമാര്‍ വലിയൊരു വിഭാഗമാണ്.
കൂടാതെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ടെക്കികള്‍, വിവിധ കമ്പനികളില്‍ മാനേജ്മെന്റ് വിദഗ്ധര്‍, നിര്മാണസേവന മേഖലകളിലെ വിദഗ്ധ തൊഴിലാളികള്‍ തുടങ്ങി വിവിധ രംഗങ്ങളിലായി ആയിരക്കണക്കിനു പേര് ജോലി ചെയ്യുന്നുണ്ട്. പലരും കുടുംബസമേതം വര്‍ഷങ്ങളായി അവിടെ സ്ഥിരതാമസമാക്കിയവരാണ്. ബിസിനസ് ചെയ്യുന്നവരുമേറെ.
യുദ്ധസാഹചര്യം നീണ്ടുപോയാല്‍ തൊഴില്‍, വിദ്യാഭ്യാസം, യാത്രാസൗകര്യം എന്നിവയെല്ലാം ബാധിക്കുമോയെന്ന ആശങ്കയും പ്രവാസികള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ ജില്ലയിലെ വിവിധ പ്രവാസിസംഘടനകളും സജീവമായി ഇടപെടുന്നുണ്ട്.
ഗള്‍ഫ് മേഖലയിലെ എസ്എസ്എല്‍സി, സിബിഎസ്ഇ പരീക്ഷകള്‍ തത്കാലം മാറ്റിവച്ചെങ്കിലും മുന്നോട്ട് എന്താകുമെന്ന് വിദ്യാര്‍ഥികള്‍ക്കും ആശങ്കയുണ്ട്. കേരളീയരായ കെയര്‍ഗിവേഴ്സ്, പാരാമെഡിക്കല്‍ ജീവനക്കാര്‍, നഴ്സുമാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഇസ്രയേലില്‍ നിരവധിയുണ്ട്.
ഇറാന്‍ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സഹായം ലഭ്യമാക്കുന്നതിനായി വിദേശകാര്യമന്ത്രാലയം കോള്‍ സെന്റര്‍ തുടങ്ങി. ബിസിനസ്, വിനോദ സഞ്ചാരത്തിനു പോയ സംഘം പശ്ചിമേഷ്യയിലുണ്ട്. ഇവരുടെ വിവരങ്ങള്‍ കേന്ദ്രവിദേശകാര്യമന്ത്രാലയം മുഖേന ശേഖരിച്ചിട്ടുണ്ട്.
ആശങ്കയിലാണെങ്കിലും ഇസ്രയേലിലെ മലയാളികളെല്ലാം നിലവില്‍ സുരക്ഷിതരാണ്. ഒഴിപ്പിക്കല്‍ സാധ്യത മുന്നിലുണ്ടെങ്കിലും നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ വിരളമാണ്. വ്യോമാക്രമണം ഇസ്രയേലുകാര്‍ക്ക് പുതിയകാര്യമല്ല. ഹമാസ്, ഹിസ്ബുള്ള ആക്രമണങ്ങള്‍ കണ്ടുശീലിച്ചവര്‍ക്ക് മുന്‍കരുതലുകള്‍ മനഃപാഠമാണ്.
ആക്രമണങ്ങള്‍ മുന്‍കൂട്ടി അറിയിക്കാനുള്ള സര്‍ക്കാര്‍ സംവിധാനം, വീടുകളിലും പൊതുസ്ഥലങ്ങളിലും സുരക്ഷാ കേന്ദ്രങ്ങളും നിലവിലുണ്ട്. ഇറാന് ആക്രമണം ഹമാസ്, ഹിസ്ബുള്ള ആക്രമണങ്ങളെക്കാള്‍ തീവ്രതകൂടിയതാണ്.
മലയാളികളെല്ലാം സുരക്ഷിതരാണെന്ന് നോര്‍ക്കയും വ്യക്തമാക്കി. ഇസ്രയേലില്‍ എമര്‍ജന്‍സി പ്രോട്ടോക്കോള്‍ ഉള്ളതുകൊണ്ട് അപ്പാര്‍ട്ട്മെന്റുകളോട് അനുബന്ധിച്ച ബങ്കറുകളില്‍ സുരക്ഷിതരായി കഴിയാന്‍ സൗകര്യമുണ്ട്.
NRI
അബുദാബി: പശ്ചിമേഷ്യയിൽ യുദ്ധം കൊടുംപിരി കൊള്ളുകയും യുഎഇയ്ക്കു നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ യുഎഇ രാജ്യത്തിനായി പ്രാർഥനകളിലൂടെയും ഓൺലൈൻ പോസ്റ്റുകളിലൂടെയും പിന്തുണ അറിയിക്കുന്ന പ്രവാസികൾ ഇപ്പോൾ വ്യാപകമായി ഏറ്റെടുത്ത് പ്രചരിപ്പിക്കുകയാണ് പുതിയൊരു ഇൻസ്റ്റ പോസ്റ്റ്.
"ഞങ്ങൾ ഈ രാജ്യത്തെ തെരഞ്ഞെടുത്തു. ഞങ്ങൾ ഈ രാജ്യത്തോടോപ്പോം നിലനിൽക്കും' എന്ന വാചകത്തോടെ പ്രസിദ്ധീകരിക്കപ്പെട്ട പോസ്റ്റാണ് നിമിഷങ്ങൾക്കുള്ളിൽ പ്രവാസികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ വൈറലായി മാറിയിരിക്കുന്നത്.
വാട്സ്ആപ് സ്റ്റാറ്റസ് മുതൽ സ്റ്റോറികൾ വരെ ഇത് വ്യാപകമായി സ്ഥാനം പിടിച്ചിരിക്കുന്നു. പിറന്ന നാടിനൊപ്പോം, കരുതുകയും ചേർത്തുപിടിക്കുകയും ചെയ്യുന്ന രാജ്യത്തോട് കൂറ് പ്രഖ്യാപിക്കാൻ കാത്തിരിക്കുന്ന പ്രവാസികളുടെ മനസ്സറിഞ്ഞ ഒരു പോസ്റ്റ് ആയിരുന്നു ഇത്. അതുകൊണ്ടു തന്നെയാണ് പ്രവാസികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇത് ഇത്ര വേഗം ഏറ്റെടുത്തത്.
യുഎഇയ്ക്കു നേരെ ഇരുനൂറിലേറെ മിസൈലുകളും അറുനൂറോളം ഡ്രോണുകളും പറന്നെത്തിയിട്ടും ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം മൂന്ന് മാത്രമാണ്. ഈ രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ കരുത്തുള്ള ഭരണാധികാരികൾക്ക് നന്ദിയും അവരുടെ ക്ഷേമത്തിനായുള്ള പ്രാർഥനകളും കൊണ്ട് നിറയുകയാണ് യുഎഇയിലെ സമൂഹ മാധ്യമ അക്കൗണ്ടുകൾ.
NRI
ബെർലിൻ: ഇറാനിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഗൾഫ് മേഖലയിൽ മുപ്പതിനായിരത്തോളം ജർമൻ വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്.
ഇറാനിലെ സൈനിക താവളങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രായേലും ശനിയാഴ്ച നടത്തിയ ആക്രമണത്തിന് പിന്നാലെ മേഖലയിൽ സംഘർഷം അതിരൂക്ഷമായിരിക്കുകയാണ്.
വ്യോമപാതകൾ അടച്ചതും വിമാന സർവീസുകൾ റദ്ദാക്കിയതും കാരണം ആയിരക്കണക്കിന് യാത്രക്കാരാണ് ദുബായി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലും ഹോട്ടലുകളിലുമായി കഴിയുന്നത്.
നിലവിൽ ആകാശമാർഗം ആളുകളെ ഒഴിപ്പിക്കുക അസാധ്യമാണെന്ന് ജർമൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രധാന വിവരങ്ങൾ:
കുടുങ്ങിക്കിടക്കുന്നവർ: ഏകദേശം 30,000 ജർമൻ വിനോദസഞ്ചാരികൾ. ഇതിൽ പതിനായിരത്തിലധികം പേർ അടിയന്തര സഹായത്തിനായി എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യാത്രാ തടസം: ദുബായി ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങൾ അടച്ചു. ക്രൂയിസ് കപ്പലുകളും സർവീസ് നിർത്തിവെച്ചു.
സുരക്ഷാ നിർദേശം: വിനോദസഞ്ചാരികൾ തങ്ങുന്ന ഹോട്ടലുകളിൽ തന്നെ തുടരണമെന്നും സ്വന്തം നിലയ്ക്ക് അതിർത്തി കടക്കാൻ ശ്രമിക്കരുതെന്നും ജർമൻ ട്രാവൽ അസോസിയേഷൻ (ഡിആർവി) കർശന നിർദേശം നൽകി.
യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് കരുതാനാവില്ലന്നും നിലവിലെ സാഹചര്യത്തിൽ സൈനിക നീക്കത്തിലൂടെ ആളുകളെ ഒഴിപ്പിക്കുക പ്രായോഗികമല്ലന്നും ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ പറഞ്ഞു.
ശനിയാഴ്ച ഇറാനിലെ ഭരണത്തലവൻ ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഘർഷം യുദ്ധത്തിലേക്ക് നീങ്ങിയത്. ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ നൂറിലധികം കുട്ടികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഇതിന് മറുപടിയായി ഇറാൻ ഇസ്രായേലിനും ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്കും നേരെ തിരിച്ചടി ആരംഭിച്ചു. വരും ആഴ്ചകളിലും ചിലപ്പോൾ ഒരു മാസത്തോളം യുദ്ധം തുടർന്നേക്കാമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകുന്ന സൂചന.
നിലവിൽ ദുബായി സർക്കാർ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ഭക്ഷണവും താമസസൗകര്യവും ഉറപ്പാക്കുന്നുണ്ട്. എങ്കിലും മേഖലയിൽ റോക്കറ്റ് ആക്രമണ ഭീതി നിലനിൽക്കുന്നതിനാൽ വലിയ തോതിലുള്ള അനിശ്ചിതത്വമാണ് തുടരുന്നത്.